കാഴ്ച പരിമിതര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായി

post

കോഴിക്കോട്: കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും. ഇവര്‍ക്ക് വോട്ടിങ്ങ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിയാനോ ബട്ടണ്‍ അമര്‍ത്തിയോ ബട്ടണോട് ചേര്‍ന്ന ബ്രെയില്‍ ലിപി സ്പര്‍ശിച്ചോ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടണം.  വോട്ടര്‍ നിര്‍ദ്ദേശിക്കുന്നതും 18 വയസ്സ് പൂര്‍ത്തിയായതുമായ സഹായിയെയാണ് അനുവദിക്കുക. എന്നാല്‍ സ്ഥാനാര്‍ത്ഥിയെയോ പോളിങ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല.   പ്രത്യക്ഷത്തില്‍ കാഴ്ചക്ക് തകരാറുള്ള സമ്മതിദായകരോട് വോട്ടിങ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ വേര്‍തിരിച്ച് അറിഞ്ഞോ ബ്രെയില്‍ ലിപി സ്പര്‍ശിച്ചോ വോട്ട് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച ശേഷമാണ് സഹായിയെ അനുവദിക്കുക.  

വോട്ട് രേഖപ്പെടുത്തുന്ന ഭാഗത്തേക്ക്  പ്രിസൈഡിങ് ഓഫീസറോ മറ്റേതെങ്കിലും പോളിങ് ഓഫീസറോ  പോകാന്‍ പാടില്ല.  സമ്മതിദായകനു വേണ്ടി രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചുകൊള്ളാമെന്നും അന്നേ ദിവസം ഏതെങ്കിലും പോളിങ് സ്റ്റേഷനില്‍ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നുമുള്ള  പ്രഖ്യാപനം സഹായി നിര്‍ദ്ദിഷ്ട ഫോം 22 ല്‍ രേഖപ്പെടുത്തി നല്‍കണം.   ഇത് പ്രിസൈഡിങ് ഓഫീസര്‍മാര്‍ പ്രത്യേക കവറില്‍ വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കണം.  ശാരീരിക അവശതയുള്ളവരെ വരിയില്‍ നിര്‍ത്താതെ പോളിങ് സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശിപ്പിക്കും.