ജില്ല ഇന്ന് ബൂത്തിലേക്ക്

post

ഇടുക്കി: ജില്ലയിലെ 901593 സമ്മതിദായകര്‍ ഇന്ന് തങ്ങളുടെ സ്വന്തം ജനപ്രതിനിധിയെ തിരഞ്ഞെടുക്കും. ഇതിനായി 1453 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്.

എട്ട് ബ്ലോക്കുകളിലായി 104 ഡിവിഷനുകള്‍, 52 ഗ്രാമപഞ്ചായത്തുകളിലെ 792 വാര്‍ഡുകള്‍, ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍ , തൊടുപുഴ - കട്ടപ്പന നഗരസഭകളിലായി 69 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികളെയാണ് ഇന്നു തിരഞ്ഞെടുക്കുന്നത്. ഗോത്രവര്‍ഗ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് അടിമാലി ബ്ലോക്ക് പഞ്ചായത്തിലാണ്.  നിലവില്‍ പ്രശ്‌നബാധിത ബൂത്തുകളൊന്നും ജില്ലയിലില്ല. വിദൂര ഗോത്രമേഖലയായ ഇടമലക്കുടിയില്‍ വോട്ടെടുപ്പ് സുഗമമായി നടക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പഴുതടച്ച് സുരക്ഷ

ജില്ലയില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു  ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമിയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ 8 ഡിവൈഎസ്പ്പി മാര്‍ക്കാണ്  അതാത് മേഖലകളില്‍ ചുമതല. ഇവരുടെ കീഴില്‍ 46, സി ഐ , 204 എസ്‌ഐ, 2119 സിവില്‍ പോലീസ്, 383 സ്‌പെഷ്യല്‍ സിവില്‍  പോലീസ് , 62 ഹോം ഗാര്‍ഡ്‌സ് എന്നിവരാണ് ഇന്ന് ജില്ലയില്‍ ക്രമസമാധാന പരിപാലന രംഗത്തുള്ളത്. നിലവിലുള്ള സ്റ്റേഷന്‍ പരിധി കൂടാതെ അടിമാലി വണ്ടിപ്പെരിയാര്‍,ഇടുക്കി എന്നീ മൂന്ന് സബ് ഡിവിഷനുകള്‍ ഉണ്ട്. പ്രശ്‌നബാധിത ബൂത്തുകളായി 197 ബൂത്തുകളുണ്ട്. ഇടമലക്കുടി ഉള്‍പ്പെടെ 21 എണ്ണം വിദൂര ദുര്‍ഘട ബൂത്തുകളാണ്.  ഈ ബൂത്തുകളിലെല്ലാം അടിയന്തിര ആവശ്യങ്ങള്‍ക്കായി വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.  109 പട്രോള്‍ സംഘങ്ങള്‍ ഉണ്ടാകും. ഇത് കൂടാതെ എസ്പി യുടെ സ്‌ട്രൈക്കിങ് ഫോഴ്‌സും രംഗത്തുണ്ടാകും. 10 ബൂത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ വെബ്കാസ്‌റ് ചെയ്യും. രണ്ട് ബൂത്തുകളിലെ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യും. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിനാണ് ജില്ലാ ആസ്ഥാനത്തു ഏകോപന ചുമതല.