ശബരിമല: സന്നിധാനത്ത് കോവിഡ് ജാഗ്രത ത്വരിതപ്പെടുത്തും

post

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളിലും ദേവസ്വം ജീവനക്കാര്‍ക്കിടയിലും കോവിഡ് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം സന്നിധാനത്ത് നടത്തിയ കോവിഡ് രോഗ നിര്‍ണയ ക്യാമ്പില്‍ ജീവനക്കാരില്‍ ചിലര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോസിറ്റീവായി കണ്ടെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പൂര്‍ണമായും സന്നിധാനത്ത് നിന്നും നീക്കും. ഇതിനായി ആരോഗ്യ വകുപ്പില്‍ നിന്നും സമ്പര്‍ക്കപ്പട്ടിക വിവിധ വകുപ്പുകള്‍ക്ക് കൈമാറും. രോഗബാധിതനെ കണ്ടെത്തിയ വ്യാപാര സ്ഥാപനം അടപ്പിക്കുകയും ഇവിടെ ജോലി ചെയ്ത ഏഴ് ജീവനക്കാരെ സന്നിധാനത്ത് നിന്നും നീക്കുകയും ചെയ്തു. തുടര്‍ ദിവസങ്ങളിലും വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കും.

ഇതോടൊപ്പം ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അതത് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരും ദേവസ്വം അധികൃതരും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും. എല്ലാ വിഭാഗം ജീവനക്കാരും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൃത്യമായി മാസ്‌ക് ധരിക്കുന്നതും കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുന്നതും സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നതും ഉറപ്പ് വരുത്തണം. വിവിധ വകുപ്പുകളിലുള്ളവരും ദേവസ്വത്തിന് കീഴിലെ വിവിധ വിഭാഗം തൊഴിലാളികളും ഭക്ഷണം കഴിക്കുന്ന സമയത്തും ജോലി ചെയ്യുമ്പോഴും പരസ്പരം ഇടപഴകുന്നത് പരമാവധി കുറയ്ക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. കോവിഡ് പോസിറ്റീവ് ആകുന്നവരുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവരും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. താമസ സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. സന്നിധാനത്ത് ജോലി ചെയ്യുന്നവര്‍ 14 ദിവസത്തെ ഇടവേളയില്‍ കോവിഡ് പരിശോധന നടത്തണം.

ഇതോടൊപ്പം ശബരിമലയിലെ ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ചെയ്യേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണി, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലന്‍ നായര്‍, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ മധുസൂദനന്‍ നായര്‍, നിലയ്ക്കല്‍ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. പ്രശോഭ്, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.