നാളെ ഫലമറിയാം: ജനവിധി കാത്ത് 5717 സ്ഥാനാര്‍ഥികള്‍

post

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം നാളെ(ഡിസംബര്‍ 16) അറിയാം. ജനവിധി കാത്ത് ജില്ലയിലാകെ 5717 സ്ഥാനാര്‍ഥികളുണ്ട്. 1598 വാര്‍ഡുകളാണ് ജില്ലയിലുള്ളത്.

പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പില്‍മുക്ക്, ചോല വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഈ വാര്‍ഡുകളിലെ സമ്മതിദായകര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേയും സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അന്തിമ ഫലം അറിയുമ്പോള്‍ 5717 സ്ഥാനാര്‍ഥികളില്‍ നിന്നും ജനവിധിയിലൂടെ 1596 ജനപ്രതിനിധികള്‍ ആരൊക്കെയെന്ന് അറിയാനാകും.

രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെണ്ണലില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളും എണ്ണും. പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിച്ച് എണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ തപാല്‍ വകുപ്പ് വിപുലമായ സജ്ജീകരണങ്ങള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ആറുവരെ തപാല്‍ വകുപ്പില്‍ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ കൃത്യസമയത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയ ശേഷമാണ് പോള്‍ ചെയ്ത വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുക. ഫലം അപ്പോള്‍ തന്നെ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ  സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍  പതിനൊന്ന് ബ്ലോക്കുകളിലും നാല് മുനിസിപ്പാലിറ്റികളിലും കൊല്ലം കോര്‍പ്പറേഷനിലും ഓരോന്നു വീതം എണ്ണല്‍ കേന്ദ്രങ്ങളുണ്ട്. 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറമേ കലക്ട്രേറ്റില്‍ ജില്ലാപഞ്ചായത്ത് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന്  സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും പുറമേ എണ്ണല്‍ മേശകളില്‍ ഒരു ഏജന്റിന് മാത്രമാണ് പ്രവേശനം അനുവദിക്കുക. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ആര്‍ക്കും  എണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതല്ല.

ജില്ലയില്‍ 73.8 ശതമാനം പേരാണ്  സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്, (74.2 ശതമാനം സ്ത്രീകളും 73.55 ശതമാനം പുരുഷന്മാരും). 3028 സ്ത്രീകളും 2689 പുരുഷന്മാരും ഉള്‍പ്പെടെ 5717 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്.

ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലേക്ക്  51 സ്ത്രീകളും  56 പുരുഷന്‍മാരും അടക്കം 107 സ്ഥാനാര്‍ഥികളുണ്ട്. കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ 231 സ്ഥാനാര്‍ഥികളില്‍ 115 പേര്‍ സ്ത്രീകളും 116 പേര്‍ പുരുഷന്മാരുമാണ്. 528 സ്ഥാനാര്‍ഥികളാണ് (സ്ത്രീകള്‍-276, പുരുഷന്മാര്‍-252) 11  ബ്ലോക്ക് പഞ്ചായത്തുകളിലെ 152 വാര്‍ഡുകളില്‍ മത്സരരംഗത്തുള്ളത്.

131 ഡിവിഷനുകള്‍ ചേരുന്ന മുനിസിപ്പാലിറ്റികളില്‍ 445 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. 206 പുരുഷന്മാരും 239 സ്ത്രീകളും. 152 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലായി 528 സ്ഥാനാര്‍ഥികള്‍ ഉണ്ട്(പുരുഷന്‍മാര്‍ 252, സ്ത്രീകള്‍ 276). 68 ഗ്രാമപഞ്ചായത്തുകളിലെ 1232 വാര്‍ഡുകളില്‍ 2347 സ്ത്രീകളും 2059 പുരുഷന്മാരും ഉള്‍പ്പടെ 4406 സ്ഥാനാര്‍ഥികളാണ്  മത്സരിക്കുന്നത്.