ശബരിമല: വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്

post

പത്തനംതിട്ട: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ മണ്ഡല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. ആവശ്യത്തിന് മരുന്നും ചികിത്സയും എന്നതിന് പുറമേ അത്യാവശ്യ ഘട്ടത്തില്‍ ഐസിയു, വെന്റിലേറ്റര്‍, ആംബുലന്‍സ് സേവനങ്ങള്‍വരെ തീര്‍ഥാടന കാലത്തേക്ക് മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജയുടെ നേതൃത്വത്തിലാണ്  ശബരിമലയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി പ്രത്യേക നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാറിനെ നിയോഗിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേകം മെഡിക്കല്‍ ഓഫീസര്‍മാരുമുണ്ട്. ഈ മൂന്നിടങ്ങളിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സേവനത്തിലുണ്ട്.

സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മൂന്ന് അസിസ്റ്റന്‍ഡ് സര്‍ജന്‍മാര്‍, ഒരു കാര്‍ഡിയോളജിസ്റ്റ്, ഒരു ഓര്‍ത്തോപിഡീഷ്യന്‍ എന്നിങ്ങനെ മൂന്ന് ഡോക്ടര്‍മാരാണുള്ളത്. ഏഴ് ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ സേവനകാലയളവ്. ഇതിന് പുറമേ മൂന്ന് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു റേഡിയോഗ്രാഫര്‍, ഒരു ലാബ് ടെക്‌നീഷ്യന്‍, നാല് നഴ്‌സിംഗ് അസിസ്റ്റന്റ്മാര്‍ എന്നിവരും സന്നിധാനത്തുണ്ടാവും. സന്നിധാനത്തെ ആശുപത്രിയില്‍ 12 ബെഡ്, ഒരു ഐസിയു, രണ്ട് വെന്റിലേറ്റര്‍, ഒരു പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്ക് പുറമേ പാമ്പ് വിഷബാധയേല്‍ക്കുന്നവര്‍ക്കും വന്യമൃഗങ്ങളുടെ അക്രമത്തിന് ഇരയാകുന്നവര്‍ക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഗുരുതര പ്രശ്‌നങ്ങളുമായി എത്തുന്നവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പമ്പയിലേക്ക് കൊണ്ടു പോകുന്നതിനായി രണ്ട് ആംബുലന്‍സുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ പമ്പ - സന്നിധാനം കാനന പാതയില്‍ വിവിധയിടങ്ങളിലായി ഇഎംസികളും ( എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ ) തയാറാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ നഴ്‌സുമാരുടെ സേവനവും ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി പമ്പയില്‍ കണ്‍ട്രോള്‍ റൂമുമുണ്ട്. മല കയറുന്നതിനിടെ ആരോഗ്യ പ്രശ്‌നമുണ്ടാവുന്നവര്‍ക്ക് ഇഎംസികളില്‍ നിന്നും പ്രഥമിക ചികിത്സ നല്‍കും. അടിയന്തിര സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ആംബുലന്‍സ് സേവനവും ലഭ്യമാക്കും. ഇതോടൊപ്പം ചരല്‍മേട്ടില്‍ മെഡിക്കല്‍ ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സേവനവുമുണ്ട്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സന്നിധാനത്ത് കര്‍ശനമായ പരിശോധനകളും നിരീക്ഷണവും പതിവാണ്. പകര്‍ച്ചവ്യാധി നിയന്ത്രണം, കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അണുവിമുക്തമാക്കല്‍, കൊതുക് - കൂത്താടികളുടെ ഉറവിട നശീകരണത്തിനായി ഫോഗിംഗ്, സ്‌പ്രെയിംഗ് എന്നിവ നിത്യേനയുണ്ട്. ആഹാര സാധനങ്ങള്‍ ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥലങ്ങളില്‍ പ്രത്യേകം പരിശോധനകളാണ് നടത്തുന്നത്. കോവിഡ് രോഗം സ്ഥിരീകരിച്ച ആളുകളെ പമ്പയിലേക്ക് എത്തിക്കുന്നത് ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സുകളിലാണ്. നിലയ്ക്കലുള്ള കോവിഡ് ടെസ്റ്റ് യൂണിറ്റിനെ എത്തിച്ച് രോഗികളെ കണ്ടെത്തുന്നതും ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതും പ്രാഥമിക ലിസ്റ്റില്‍ വരുന്നവരെ കണ്ടെത്തി സന്നിധാനത്ത് നിന്നും നീക്കുന്നതും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ്. രോഗലക്ഷണം കാട്ടുന്നവരെയും സന്നിധാനത്ത് നിന്നും പമ്പയിലേക്ക് മാറ്റും.

സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പേ തന്നെ തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരെയും ശബരിമലയില്‍ സേവനത്തിനെത്തുന്ന ജീവനക്കാരെയും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെയും വിവിധ ഘട്ടങ്ങളില്‍ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.