കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്: ആദ്യ ഘട്ടം ഫെബ്രുവരി അവസാനത്തോടെ സജ്ജമാകും

post

മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ആദ്യഘട്ടം ഫെബ്രുവരി അവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു കൂട്ടിയ അവലോകന യോഗത്തിലാണ് തീരുമാനമായത്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി വഴി 57.52 കോടി രൂപയാണ് അനുവദിച്ചത്. പുതിയ കാത്ത് ലാബിനായി കിഫ്ബി വഴി മൂന്ന് കോടി രൂപയുടേയും ലക്ഷ്യ തുടങ്ങിയ വികസന പദ്ധതികള്‍ക്കായി എന്‍.എച്ച്.എം. വഴി മൂന്ന് കോടി രൂപയുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിച്ച് വരുന്നത്. ഇതുകൂടാതെ വിവിധങ്ങളായ ഫണ്ടുപയോഗിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് അത്യാധുനിക ട്രോമകെയര്‍ സംവിധാനം ഉള്‍പ്പെടെയുള്ള നിരവധി അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയില്‍ സജ്ജമാക്കിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയെ എല്ലാവിധ സൗകര്യങ്ങളുമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ച് നിലകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കാണ് നിര്‍മ്മിക്കുന്നത്. അതില്‍ നാല് നിലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ രണ്ട് നിലകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കാനാണുദ്ദേശിക്കുന്നത്. കാത്ത് ലാബ്, ലിഫ്റ്റ്, അമ്മയും കുഞ്ഞിനും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്ന ലക്ഷ്യ പദ്ധതി എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സജ്ജമാക്കുന്നത്. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, ഐസിയുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍ തുടങ്ങിയ വിപുലമായ സംവിധാനങ്ങളുണ്ടാകും.