കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാവും

post

ഗതാഗതകുരുക്കിന് അറുതിയാവും

കോഴിക്കോട്: കോരപ്പുഴ പാലം നിര്‍മാണം ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാവും. പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ സമയബന്ധിതയായി പൂര്‍ത്തിയായി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ പാലം വരുന്നതോടെ യാത്രാതടസങ്ങള്‍ക്കും ഗതാഗത കുരുക്കിനും അറുതിയാവും.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച കോരപ്പുഴ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 കോടി ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് നിര്‍മ്മാണം നടത്തുന്നത്. വീതി കൂട്ടി ഇരുവശത്തും നടപ്പാതകളോട് കൂടിയാണ് പുതിയ പാലം പണിതിട്ടുള്ളത്. 12 മീറ്റര്‍ വീതിയിലാണ് പാലം. വാഹനങ്ങള്‍ക്ക് പോവാനായി 7.5 മീറ്റര്‍ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന് രണ്ടു ഭാഗങ്ങളിലായി ഫുട്പാത്തും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തെരുവുവിളക്കും സ്ഥാപിക്കുന്നുണ്ട്. 

പാലത്തില്‍ ഏഴ് സ്പാനുകളാണ് ഉള്ളത്. ഓരോ സ്പാനിനും 32 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ്. പാലത്തിന്  ഇരുകരകളിലുമായി 150 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡ് ഉണ്ട്.ഇതുകൂടാതെ രണ്ടു ഭാഗങ്ങളിലും ആവശ്യമായ സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മൊത്തം എട്ട് തൂണുകളാണ് പാലത്തിനുള്ളത്.