നിയമസഭാ സമ്മേളനം നാളെ (ജനുവരി 8) തുടങ്ങും; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം 9 മണിക്ക്

post

ബഡ്ജറ്റ് അവതരണം 15ന്

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം നാളെ (ജനുവരി 8) ആരംഭിക്കും. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സമ്മേളനം ചേരുകയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 9 മണിക്ക് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. സഭയിലെ അംഗമായിരിക്കെ അന്തരിച്ച ചങ്ങനാശ്ശേരി എം.എല്‍.എ, സി.എഫ്. തോമസിന്റെയും മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെയും ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനുശേഷം പതിനൊന്നാം തിയതി സഭ പരിയും.

ജനുവരി 12, 13, 14 തിയതികളില്‍ ഗവര്‍ണര്‍ക്കുള്ള നന്ദിപ്രമേയത്തില്‍ ചര്‍ച്ച നടക്കും. 2021-2022 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് 15ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് അവതരിപ്പിക്കും. 18, 19, 20 തിയതികളില്‍ ബഡ്ജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച നടക്കും.

ബഡ്ജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും 21നും 2021-2022 വര്‍ഷത്തെ ആദ്യ നാലുമാസത്തേക്കുള്ള വോട്ട്-ഓണ്‍-അക്കൗണ്ടിന്‍മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും 25നും നടത്തും.

നിയമസഭാ സ്പീക്കറെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിനുള്ള നോട്ടീസിന്‍മേല്‍ ഭരണാഘടനാ വ്യവസ്ഥകളുടെയും നിയമസഭാ നടപടി ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ യുക്തമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

ജനുവരി 27, 28 തിയതികളില്‍ ഗവണ്‍മെന്റ് കാര്യത്തിനായി നീക്കിവച്ചിട്ടുള്ള സമയം എങ്ങനെ വിനിയോഗിക്കണമെന്നതു സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും. ജനുവരി 28ന് സമ്മേളനം അവസാനിക്കും.

ഇ-നിയമസഭ പദ്ധതിയുടെ സാധ്യതകള്‍ പരമാവധി ഉള്‍പ്പെടുത്തിയായിരിക്കും ഗവര്‍ണറുടെ പ്രസംഗവും ബഡ്ജറ്റ് പ്രസംഗവും ഉള്‍പ്പെടെയുള്ള സഭാ നടപടികള്‍ നിര്‍വഹിക്കുക.