ഐ.ടി സേവനങ്ങള്‍ വ്യാപിപ്പിച്ചത്‌ ജനങ്ങളുടെ ദുരിതമകറ്റാന്‍: മുഖ്യമന്ത്രി

post

തിരുവനന്തപുരം:  ഇനിയൊരു പ്രകൃതി ക്ഷോഭത്തില്‍ പൊതുജനങ്ങള്‍ ദുരിതമനുഭവിക്കാതിരിക്കാനുള്ള ഐ.ടി അധിഷ്ഠിത സേവനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി മിഷനും അക്ഷയക്കും വേണ്ടി നിര്‍മ്മിച്ച ആസ്ഥാന മന്ദിരം 'സാങ്കേതിക' യുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ നിരവധി പേര്‍ക്ക് അവരുടെ വിലപ്പെട്ട രേഖകള്‍ പലതും നഷ്ടമായിരുന്നു. ഇത് ലഭ്യമാക്കാന്‍ പ്രത്യേക അദാലത്തുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനായി. ഐ.ടി അധിഷ്ഠിതമായ സംവിധാനങ്ങളിലൂടെയാണ് ഈ സേവനം വേഗത്തില്‍ ലഭ്യമാക്കാനായത്. ഇത്തരത്തില്‍ ജനങ്ങളുടെ നിത്യജീവിതത്തില്‍ പ്രയോജനകരമാകുന്ന വിധത്തില്‍ ഐ.ടി അധിഷ്ഠിത സേവനങ്ങള്‍ വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. നവകേരള നിര്‍മ്മിതിക്ക് ഏറെ സഹായകമായി മാറുന്ന 'മാപ്പത്തോള്‍' പദ്ധതി ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളും പ്രകൃതി വിഭവങ്ങളും കണ്ടെത്താനും അത് നടപ്പാക്കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു.

സൈബര്‍ ക്രൈമുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളെ ഇക്കാര്യത്തില്‍ കൂടുതല്‍ സാക്ഷരരാക്കേണ്ടതുണ്ട്. ഇതിനായി ആരംഭിച്ചിട്ടുള്ള പദ്ധതികള്‍ വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണം. പൊതു സമൂഹത്തിന് മികച്ച സേവനം ലഭ്യമാക്കാന്‍ തക്ക പദ്ധതികള്‍ അതിന്റെ അനന്ത സാധ്യതകളോടെയും പ്രതിബന്ധതയോടെയും നടപ്പിലാക്കാന്‍ ഐ.ടി മിഷന്‍ നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



IT