സുഭിക്ഷകേരളം പദ്ധതി: ജില്ലയില്‍ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്

post

പത്തനംതിട്ട: ഭക്ഷ്യോത്പാദന വര്‍ധനയ്ക്കും കാര്‍ഷിക മേഖലയ്ക്കും പുത്തന്‍ ഉണര്‍വാണ് കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളുടേയും തദ്ദേശസ്വയംഭരണ വകുപ്പുകളുടേയും സഹായത്തോടെ നടപ്പിലാക്കിവരുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി

ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഒരു കോടി ഫലവൃക്ഷതൈകളുടെ സൗജന്യവിതരണം വിവിധവകുപ്പുകളുടെ സഹകരണത്തോടു വിജയകരമായി പൂര്‍ത്തിയാക്കി.  ജില്ലയില്‍ കൃഷിഫാമുകള്‍, വി.എഫ്.പി.സി.കെ, ആഗ്രോസര്‍വീസ് സെന്റര്‍/കാര്‍ഷിക കര്‍മസേന,  കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി എന്നീ ഏജന്‍സികള്‍ വഴിയാണ് തൈകള്‍ ഉത്പാദിപ്പിച്ചത്. ഒന്നാം ഘട്ടം ലക്ഷ്യത്തിലുമേറെ നേട്ടം കൈവരിക്കാന്‍ സാധിച്ചു. ജില്ലയില്‍ 8,15,000 തൈകള്‍ ലക്ഷ്യമിട്ടതില്‍ 7,14,114 തൈകളുടെ വിതരണം പൂര്‍ത്തീകരിച്ചു.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസന മിഷനില്‍ മഴമറകളുടെ നിര്‍മ്മാണത്തിനായി ജില്ലയ്ക്ക് ചതുരശ്ര മീറ്ററിന് 500 രൂപ സബ്‌സിഡി നിരക്കില്‍ 5300 ചതുരശ്രമീറ്ററിന് 26.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 7022 ചതുരശ്ര മീറ്റര്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചു.

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ വിവിധ വിളകള്‍ തരിശുകൃഷി ചെയ്യുന്നതിന് 1820 ഹെക്ടര്‍ സ്ഥലം കൃഷിക്കായി ഒരുങ്ങിയത്. പദ്ധതിയില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്് 5695 കര്‍ഷകരാണ്.  പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാം ഘട്ടം തുകയായി പത്തനംതിട്ട, കോന്നി, റാന്നി, മല്ലപ്പള്ളി, പുല്ലാട്, തിരുവല്ല, പന്തളം, അടൂര്‍ എന്നീ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകള്‍ക്കായി 200 ലക്ഷം രൂപയാണു ജില്ലയില്‍ അനുവദിച്ചത്.

സുഭിക്ഷകേരളം പദ്ധതിയുടെ മറ്റൊരു പ്രധാന ഘടകമാണ് ഐ.എഫ്.എസ് പ്ലോട്ടുകള്‍. സ്ഥലപരിമിതി ഉള്ളവര്‍ക്കും സ്വന്തമായി ഐ.എഫ്.എസ് പ്ലോട്ടുകള്‍ നിര്‍മ്മിച്ച് വരുമാനം കണ്ടെത്താന്‍ സാധിക്കും. കുറഞ്ഞ സ്ഥലംകൊണ്ട് കൂടുതല്‍ വരുമാനം എന്നതാണ് ലക്ഷ്യം. ഇതില്‍ പച്ചക്കറി കൃഷി, മത്സ്യകൃഷി, മാലിന്യസംസ്‌ക്കരണം, പശുവളര്‍ത്തല്‍, ബൈപ്രോഡക്ടുകളുടെ ഉത്പാദനം, അക്വാപോണിക്‌സ്, സ്ഥലം കുറവെങ്കില്‍ പ്ലാസ്റ്റിക് രഹിത ഗ്രോബാഗിലെ കൃഷി, ഫോഡറിന്റെ ഉത്പാദനം, അസോള കൃഷി തുടങ്ങിയവ ഇതിന്റെ ഘടകങ്ങളാണ്. ഇതിനുവേണ്ടി പ്രത്യേകം ഫാം പ്ലാനുകള്‍ തയാറാക്കിയാണ് ഐ.എഫ്.എസ്. പ്ലോട്ടുകള്‍ ചെയ്യുന്നത്. 408 വ്യക്തികള്‍ക്കായി ജില്ലയില്‍ ഒരു കോടി 10 ലക്ഷം രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്.