നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഉപയോഗിക്കുന്നത് പുതിയ എം 3 വോട്ടിംഗ് മെഷീനുകള്‍

post

ആലപ്പുഴ : ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ സാങ്കേതിക വിദ്യയിലുള്ള എം 3 വോട്ടിംഗ് മെഷീനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ച് വന്നിരുന്ന എം 2 മെഷീനുകളെ അപേക്ഷിച്ച് എം 3 ഉപയോഗിക്കുന്നത് വഴി പോളിങ്ങില്‍ കൂടുതല്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കാന്‍ സാധിക്കും. എം 3 മെഷീനില്‍ ഒരേ സമയം നോട്ട ഉള്‍പ്പടെ 384 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ചേര്‍ക്കാന്‍ സാധിക്കും. എം 2വില്‍ 64 സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നത്.യന്ത്ര തകരാറുകള്‍ സ്വയം കണ്ടെത്താന്‍ സാധിക്കുമെന്നതാണ് എം 3 മെഷീനിന്റെ മറ്റൊരു പ്രത്യേകത.ഇതുവഴി തകരാറിലായ ഇ. വി. എം മെഷീനുകള്‍ പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ബാറ്ററി നില മിഷനില്‍ ഡിസ്‌പ്ലേ ചെയ്യുന്നത് വഴി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ചാര്‍ജിങ്ങ് നില അറിയാനും പെട്ടെന്നുതന്നെ തകരാറുകള്‍ പരിഹരിക്കാനും സാധിക്കും.

എം 3 മെഷീനുകളില്‍ ബാറ്ററിയുടെ ഭാഗവും ക്യാന്‍ഡിഡേറ്റ് സെറ്റ് കമ്പാര്‍ട്ട്‌മെന്റും പ്രത്യേകമായാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ബാറ്ററികള്‍ തകരാറിലാകുന്ന സാഹചര്യത്തില്‍ മെഷീന്‍ പൂര്‍ണമായി ഒഴിവാക്കാതെ ബാറ്ററി ഭാഗം തുറന്ന് ബാറ്ററി മാറ്റാന്‍ സാധിക്കും.

ഇതുവഴി ബൂത്തുകളില്‍ ഉണ്ടാകുന്ന സമയം നഷ്ടം പരിഹരിക്കാന്‍ കഴിയും. കനം കുറഞ്ഞതും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമാണ് എം 3 മെഷീനുകള്‍. ജില്ലയില്‍ 3500 കണ്ട്രോള്‍ യൂണിറ്റുകളാണ് നിയമസഭ ഇലക്ഷനായി തയ്യാറായിരിക്കുന്നത്. കേരളത്തില്‍ ഇത് ആദ്യമായാണ് എം.3 മെഷീനുകള്‍ ഉപയോഗിക്കുന്നത്.