ശബരിമല ഗതാഗത സൗകര്യം വിലയിരുത്താന്‍ 12ന് യോഗം

post

തിരുവനന്തപുരം : ശബരിമല  മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗതസൗകര്യം വിലയിരുത്തുന്നതിന് 12ന് രാവിലെ 11.30ന് പമ്പയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ശബരിമല സന്ദര്‍ശിക്കുവാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയ്യാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്.

പമ്പ ദേവസ്വം ബോര്‍ഡ് സാകേതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ.യു. ജെനിഷ് കുമാര്‍, ജനപ്രതിനിധികള്‍, ഗതാഗത സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍, മോട്ടോര്‍ വാഹന വകുപ്പ്, കെ.എസ്.ആര്‍.ടി.സി, റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.