അർഹർക്ക് പട്ടയം

post

മികവോടെ മുന്നോട്ട്: 64


*2016 മുതൽ നല്‍കിയത് 191350 പട്ടയം


 സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ നയവും ലക്ഷ്യവും. അഞ്ചു വർഷത്തിനുള്ളിൽ അർഹരായ എല്ലാവർക്കും പട്ടയം നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.

  2016 മുതല്‍ ഇതുവരെ 1,91,350 പട്ടയ ഭൂമികളാണ് പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ 1,77,011 പട്ടയങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നല്‍കിയത്. 


ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 14,339 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. ആദ്യ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 13,514 പേര്‍ക്ക് പട്ടയം നല്‍കി. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം പട്ടയ വിതരണം നടന്നിട്ടുളളത്, 3539 എണ്ണം. ഇടുക്കി 2423, മലപ്പുറം 2061, കോഴിക്കോട് 1739, പാലക്കാട് 1334, വയനാട് 931, കണ്ണൂര്‍ 805, കാസറോഡ് 579, എറണാകുളം 530, പത്തനംതിട്ട 109, ആലപ്പുഴ 105, കോട്ടയം 74, കൊല്ലം 58, തിരുവനന്തപുരം 52 എന്നിങ്ങനെയാണ് ആദ്യ നൂറ് ദിനത്തില്‍ നല്‍കിയ പട്ടയങ്ങള്‍. രണ്ടാം നൂറ് ദിന പരിപാടികളോടനുബന്ധിച്ച് നല്‍കാനുളള 30,825 ഓളം പട്ടയങ്ങൾ നൽകാനാകുമെന്നാണ് പ്രതീക്ഷ. ഇതിൽ ഇതിനകം 825 എണ്ണം നല്‍കി. പാലക്കാട് 300 ഉും, വയനാട് 525 ഉും പട്ടയങ്ങളാണ് നല്‍കിയത്. ബാക്കിയുളളവ മെയ് മാസത്തോടെ കൊടുത്തു തീര്‍ക്കും. 


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത 1,77,011 പട്ടയങ്ങളില്‍ 43,887 പട്ടയങ്ങള്‍ വിതരണം ചെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്. ഇടുക്കി 37815, മലപ്പുറം 29120, പാലക്കാട് 18552, കോഴിക്കോട് 10430, കണ്ണൂര്‍ 10176, കാസറഗോഡ് 8774, എറണാകുളം 6217, കൊല്ലം 3348, വയനാട് 3095, തിരുവനന്തപുരം 2426, ആലപ്പുഴ 1202, കോട്ടയം 1082, പത്തനംതിട്ട 887. ഒരു സ്ഥലം കൈമാറ്റം ചെയ്യുന്നതിന് ഉടമസ്ഥാവകാശം തെളിയിക്കാന്‍ പട്ടയം ആവശ്യമാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം സര്‍വേയര്‍മാരെ ഉപയോഗിച്ച് അളന്ന്, തിട്ടപ്പെടുത്തി, സര്‍വേ നമ്പര്‍ നല്‍കി ആണ് പട്ടയം നല്‍കുക. ഇത് ആ സ്ഥലത്തെ തിരിച്ചറിയാനുള്ള രേഖയായി മാറുന്നു.

 സ്ഥിരമായി വളരെ വലിയ ഭൂഭാഗം കൈവശാവകാശം പോലെ ഉപയോഗിക്കുകയും കാലാന്തരത്തില്‍ നഷ്ടപ്പെടുകയും ചെയ്ത വനങ്ങളില്‍ താമസിച്ചിരുന്ന ആദിവാസികള്‍ക്കും മറ്റുമായി താരതമ്യേന ഇളവുള്ള നിബന്ധനകളുള്ള വനാവകാശ പട്ടയം എന്ന ചട്ടവും നിലവിലുണ്ട്.