പത്തനംതിട്ടയിൽ ലക്ഷ്യമിടുന്നത് തീര്‍ത്ഥാടക, ടൂറിസം സാധ്യതകളിലൂന്നിയുള്ള വികസനം

post




പത്തനംതിട്ട : ജില്ലയിലെ തീര്‍ത്ഥാടക, ടൂറിസം സാധ്യതകളെ പരിഗണിച്ചു കൊണ്ടാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും, ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും ജനങ്ങളെ ആകര്‍ഷിക്കുന്ന പാക്കേജുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായുള്ള  എന്റെ കേരളം പ്രദര്‍ശന വിപണനമേള പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പ്രബുദ്ധ കേരള ജനത വീണ്ടും അതേ സര്‍ക്കാരിനെ അധികാരമേറ്റിയത്.ആ ഉത്തരവാദിത്വം ഗൗരവത്തോടെ ഏറ്റെടുത്താണ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. കോവിഡ് കാലത്ത് ജനക്ഷേമ പ്രവര്‍ത്തനവും, വികസനവും ഒരേ പോലെ ആവിഷ്‌ക്കരിച്ച സര്‍ക്കാരാണിത്.
സമഗ്ര വികസനമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ജില്ലയിലെ പട്ടയപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, തുടങ്ങിയ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. ഒക്ടോബര്‍ മാസത്തോടെ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ജനങ്ങളുമായി ആശയവിനിമയം നടത്തി വികസന പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടു പോകുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.