വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനം നിര്‍വ്വഹിച്ചു

post

സംസ്ഥാനത്ത് മൂന്ന് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസനത്തിൽ പ്രധാനപ്പെട്ടതാണ് പാലം നിർമാണം. തുടർച്ചയായ നിരീക്ഷണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായി അഞ്ചു വർഷങ്ങൾ കൊണ്ടു 100 പാലം എന്ന ലക്ഷ്യം മൂന്നു വർഷം കൊണ്ട് സാധ്യമായി. പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ദേശീയ പാതയും സംസ്ഥാന പാതയും ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് റോഡുകളും സംസ്ഥാനത്ത് നവീകരിച്ചു.വയറപ്പുഴ പാലം നിർമാണത്തിലൂടെ നാടിന്റെ ദീർഘകാലമായ കാത്തിരിപ്പിന് വിരമാമാകുകയാണ്.

കുളനടയേയും പന്തളത്തെയും ബന്ധിപ്പിക്കുന്ന പാലം എം സി റോഡിലെ ഗതാഗതം കുറയ്ക്കാനും സഹായിക്കും. 2009 ൽ അനുമതി ലഭിച്ചെങ്കിലും ആ കാലയളവിൽ നിർമാണം നടത്താൻ സാധിക്കാത്തതിനാൽ 2021ൽ വീണ്ടും പാലത്തിനു അനുമതി നൽകി. പാലം നിർമാണം യാഥാർത്ഥ്യമാക്കുന്നതിനു ആരോഗ്യമന്ത്രി വീണാ ജോർജും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വലിയ ഇടപെടൽ നടത്തിയെന്നും മന്ത്രി പറഞ്ഞു.

വർഷങ്ങളായി നാട് ആഗ്രഹിച്ച പദ്ധതിയുടെ സാക്ഷാത്കാരത്തിന്റെ തുടക്കമാണ് വയറപ്പുഴ പാലത്തിന്റെ നിർമാണോദ്‌ഘാടനത്തിലൂടെ സാധ്യമാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായ പാലത്തിന്റെ നിർമ്മാണത്തിൽ പല ദുർഘടങ്ങളും നേരിട്ടു. 2021 ൽ ഭരണാനുമതി ലഭിച്ച പാലത്തിനായി പല തവണ ടെണ്ടർ നടന്നുവെന്നും റോഡ്, സ്‌കൂൾ, ആശുപത്രി തുടങ്ങി അടിസ്ഥാന വികസനം മണ്ഡലത്തിൽ സാധ്യമാക്കനായയെന്നും മന്ത്രി പറഞ്ഞു.

നാടിന്റെ ആവശ്യങ്ങൾ മനസിലാക്കി മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതായി മുഖ്യ അതിഥിയായ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാടിന്റെ ആവശ്യമായ പാലമാണ് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.ആറന്മുള- അടൂർ നിയോജകമണ്ഡലങ്ങളിലെ കുളനടയേയും പന്തളം വില്ലേജിനെയും ബന്ധിപ്പിച്ചു അച്ചൻകോവിൽ ആറിന് കുറുകെ വയറപ്പുഴപാലം നിർമിക്കുന്നത്. മൂന്ന് റിവർ സ്പാനുകളും രണ്ട് ലാൻഡ് സ്പാനുകളും ഉൾപ്പെടെ 104.40 മീറ്റർ നീളവും ഇരുവശത്തും 1.50.മീറ്റർ വീതിയിൽ ഫുട്പാത്ത് ഉൾപ്പെടെ 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെയും 850 മീറ്റർ സമീപന പാതയുടെയും നിർമാണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


വയറപ്പുഴ കടവിനു സമീപം കുളനട ഞെട്ടൂർ മുട്ടത്ത് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ്, കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി ആർ മോഹൻദാസ്, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, മുൻ എംഎൽഎ കെ.സി രാജഗോപാലൻ, സംഘാടക സമിതി ചെയർമാൻ ബെന്യാമിൻ, കൺവീനർ ഗീതാ ദേവി, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത് കുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

pta