സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാതെ മാലിന്യ നിര്‍മ്മാര്‍ജനം പൂര്‍ണമാകില്ല

post

ആവശ്യമായ ഇടങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാതെ സംസ്ഥാനത്തെ മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തെ ലോകോത്തരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്റെ നഗരം,ശുചിത്വ നഗരം' എന്ന പേരില്‍ നഗരസഭകള്‍ക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ മേഖലാതല ശില്പശാല തിരുവനന്തപുരം ഐ എം ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം പ്രശംസനീയമായ രീതിയിലാണ് നടപ്പാക്കുന്നത്. ഇത്തരത്തില്‍ ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജ്ജന പരിപാടികള്‍ നഗരസഭകളിലും കാര്യക്ഷമമായി നടപ്പാക്കുന്നത് അടിയന്തരപ്രാധാന്യമുള്ള വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നഗരസഭാതലത്തില്‍ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്. കേന്ദ്ര -പാര്‍പ്പിട നഗരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍, സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടര്‍മാര്‍, പ്രോഗ്രാം ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കേന്ദ്ര സംസ്ഥാന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ശില്പശാല ചര്‍ച്ച ചെയ്തു.

വി കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ശുചിത്വമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌കരന്‍, കേന്ദ്ര പാര്‍പ്പിട, നഗരകാര്യ മന്ത്രാലയം ജോയിന്റ് അഡൈ്വസര്‍ വി കെ ചൗരസ്യ, പി.എം.യു സ്വച്ഛ് ഭാരത് മിഷന്‍ ഹിമന്‍ഷു ചതുര്‍വേദി തുടങ്ങിയവരും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം നഗരസഭകളിലെ നഗരസഭാ അധ്യക്ഷ•ാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരും ശില്പശാലയില്‍ പങ്കെടുത്തു.