തദ്ദേശ സ്ഥാപനങ്ങൾക്ക് 1876.67 കോടി വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ചു

post

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് 2022-23 സാമ്പത്തിക വർഷത്തെ വികസനഫണ്ടിന്റെ രണ്ടാം ഗഡു തുകയായി ആയിരത്തി എണ്ണൂറ്റി എഴുപത്തി ആറ് കോടി രൂപ (1876,67,24,500) അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതിൽ 447.1 കോടി പട്ടികജാതി വിഭാഗത്തിനുള്ള പദ്ധതികൾക്കും 67.18കോടി പട്ടികവർഗ വിഭാഗത്തിനുള്ള പദ്ധതികൾക്കുമാണ്. 1362.38കോടി രൂപയാണ് പൊതു വിഭാഗത്തിന്. പ്രാദേശിക സർക്കാരുകളുടെ വികസന പ്രവർത്തനത്തിന് വേഗവും ഊർജവും നൽകാൻ നടപടി സഹായിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജനങ്ങളെ തൊടുന്ന വിവിധ പദ്ധതികൾ സൂക്ഷ്മതലത്തിൽ നടപ്പിലാക്കുകയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. സാമ്പത്തിക പ്രതിസന്ധിക്കിടയിലും തുക അനുവദിച്ച ധനകാര്യ വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു.


അനുവദിച്ച തുകയിൽ 981.69കോടി രൂപയും ഗ്രാമപഞ്ചായത്തുകൾക്കാണ്. ബ്ലോക്ക് പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും 241.36കോടി വീതം അനുവദിച്ചിട്ടുണ്ട്. കോർപറേഷനുകൾക്ക് 215.19കോടിയും മുൻസിപ്പാലിറ്റികൾക്ക് 197.05കോടിയുമാണ് രണ്ടാംഘട്ട വിഹിതമായി അനുവദിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷം സംസ്ഥാനത്തെ പ്രാദേശിക സർക്കാരുകൾക്ക് 8048 കോടി രൂപയാണ് വികസന ഫണ്ടായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ ആരോഗ്യ മേഖലാ ഗ്രാൻറടക്കം പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറിനത്തിൽ 2417.98 കോടിയും ഉൾപ്പെടുന്നു.