മെസഞ്ചിയാന കൃഷിയുമായി മാങ്ങാട്ടിടം; കയറ്റുമതി പ്രതീക്ഷ

post

കണ്ണൂർ: പല വിദേശരാജ്യങ്ങളിലും ആഘോഷങ്ങൾക്ക് അലങ്കരിക്കുമ്പോൾ ഒഴിച്ചുകൂടാനാകാത്ത സസ്യയിനമാണ് മെസഞ്ചിയാന. ഉപയോഗം കൊണ്ടും വില കൊണ്ടും വിപണി കീഴടക്കിയ മെസഞ്ചിയാന കൃഷിയിലൂടെ കാർഷിക രംഗത്ത് വേറിട്ട പാത തുറക്കുകയാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ ആയിത്തറ തട്ടുപറമ്പിലെ മൂന്നര ഏക്കർ സ്ഥലത്ത് പ്രവാസിയായ കണ്ടോത്ത് സുരേന്ദ്രനാണ് മെസഞ്ചിയാന കൃഷി ഇറക്കിയത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള കയറ്റുമതി സാധ്യത മുന്നിൽ കണ്ടാണ് കൃഷി തുടങ്ങിയത്. മൂന്നര ഏക്കറോളം റബ്ബർ തോട്ടത്തിൽ ഇടവിളയായി നട്ടുവളർത്തിയ പതിനായിരത്തോളം ചെടികളാണ് ഇപ്പോൾ വിപണിയിൽ എത്തിക്കാൻ പാകമായത്. കേരളത്തിൽ അധികം ആരും ചെയ്തിട്ടില്ലാത്ത ഈ കൃഷി പരമ്പരാഗ കൃഷി രീതികളെ ആശ്രയിക്കുന്ന കർഷകർക്ക് പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ്.

വിവാഹങ്ങൾ, ആഘോഷങ്ങൾ എന്നിവയിലെല്ലാം പ്രധാന സ്ഥാനമാണ് മെസഞ്ചിയാനക്കുള്ളത്. 30 സെന്റി മീറ്റർ ഓളം വളരുന്ന ഇലക്ക് 600 രൂപയോളം വിലയുണ്ട്. പുഷ്പാലങ്കാരങ്ങൾക്ക് പശ്ചാത്തലമായി ക്രമീകരിക്കാൻ ഉപയോഗിക്കാവുന്ന ഇലകളാണ് ഇവയുടേത്. ബൊക്കകളിലും വേദി അലങ്കാരങ്ങൾക്കും മെസഞ്ചിയാന ഇലകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

മാങ്ങാട്ടിടം കൃഷിഭവന്റെ സഹായത്തോടെ പി എം കെ എസ് വൈ പദ്ധതി പ്രകാരം തോട്ടത്തിൽ 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി നിർമ്മിച്ചാണ് ആവശ്യമായ വെള്ളം എത്തിക്കുന്നത്. ഇതിന് 75 ശതമാനവും സ്പ്രിംഗ്ളർ സ്ഥാപിക്കാൻ 50 ശതമാനവും കൃഷിഭവൻ സബ്സിഡി അനുവദിച്ചിരുന്നു.

വിപണി സാധ്യതയുള്ള മെസഞ്ചിയാന കൃഷി പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്തും കൃഷിഭവനും. ഗൾഫ് രാജ്യങ്ങളിലേക്കും ബാംഗ്ലൂരിലേക്കും നിലവിൽ കയറ്റി അയക്കുന്നുണ്ട്.

കൃഷിയുടെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ നിർവ്വഹിച്ചു.