കോവിഡ് 19 : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കും

post

തൃശൂര്‍ : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തുകളും നഗരസഭകളും സമഗ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. തൃശ്ശൂര്‍ ആസൂത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതലയോഗത്തിന്റേതാണ് ഈ തീരുമാനം. തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തദ്ദേശസ്ഥാപനങ്ങളുടെ തലത്തില്‍ നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.ജില്ലാഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലയില്‍ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും രോഗവ്യാപനത്തിന്റെ ഗൗരവം കണക്കിലെടുത്ത് വാര്‍ഡ് തലം വരെ സമഗ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് യോഗം തീരുമാനിച്ചത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം കൃത്യമായി പാലിക്കണം. രോഗലക്ഷണം കണ്ടാല്‍ സ്വമേധയാ ആശുപത്രിയില്‍ പോകാതെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു അവിടെനിന്ന് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ പോകണം. കമ്മ്യൂണിറ്റി വോളണ്ടിയര്‍ സേനയ്ക്ക് പ്രാദേശിക പരിശീലനം നല്‍കി അവരെ ഉപയോഗപ്പെടുത്തണം. വിമാനത്താവളങ്ങളില്‍ എത്തുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടെത്തി ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തും. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് രോഗ പ്രതിരോധത്തിന് സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തികളിലും ശക്തമായ നിരീക്ഷണം ഉണ്ടാകും. ആവശ്യമായ അനൗണ്‍സ്‌മെന്റ് ഉറപ്പാക്കും. ട്രെയിനുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കും. വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക പരിരക്ഷ ഒരുക്കും. ഇവരുടെ കാര്യത്തില്‍ ജില്ലാഭരണകൂടം ആവശ്യമായ നടപടി സ്വീകരിക്കും.

ഐസോലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് സാമൂഹികവും മാനസികവുമായ പിന്തുണ ഉറപ്പാക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇക്കാര്യം നിര്‍വഹിക്കും. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങള്‍ തമ്മില്‍ പരസ്പര സമ്പര്‍ക്കം കുറയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു പരിപാടികള്‍ കഴിയാവുന്നത്ര കുറയ്ക്കും. വിദ്യാലയങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ആഘോഷപരിപാടികള്‍, വിവാഹം മുതലായ ചടങ്ങുകള്‍ ലളിതമായി സംഘടിപ്പിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി എ സി മൊയ്തീന്‍ അഭ്യര്‍ത്ഥിച്ചു. പഞ്ചായത്ത്, നഗരസഭാ തല ആലോചനായോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കോവിഡ് ബാധിതരായ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ അവരവരുടെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നതിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന വരെയും നിരീക്ഷിക്കണം.കുടിവെള്ള വിതരണം ജാഗ്രതയോടെ നടത്തണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നത് നിയന്ത്രിക്കാന്‍ പഞ്ചായത്ത് തലത്തില്‍ സംവിധാനം ഉറപ്പാക്കുമെന്ന് യോഗത്തില്‍ സംസാരിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളും കൂട്ടായി സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാലയങ്ങളുടെ പങ്ക് ഉറപ്പുവരുത്താനാണ് അധ്യാപകരോടും ജീവനക്കാരോടും വിദ്യാലയങ്ങളില്‍ എത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു. ഓരോ വീടുകളിലെയും പ്രശ്‌നങ്ങള്‍ അധ്യാപകര്‍ അറിയാന്‍ ശ്രമിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.