മകരവിളക്ക് ദര്‍ശനം: കെ എസ് ആര്‍ ടി സിക്ക് പമ്പയില്‍ ലഭിച്ചത് 31 ലക്ഷം

post

മകരവിളക്ക് ദര്‍ശനത്തിന് ശേഷം സന്നിധാനത്തു നിന്ന് പമ്പയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് യാത്രാ ക്രമീകരണമൊരുക്കിയതിലൂടെ കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത് 31 ലക്ഷം രൂപ. മകരവിളക്ക് ദര്‍ശനശേഷമുള്ള ഭക്തരുടെ മടക്കത്തിലൂടെ ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച്ച അര്‍ധരാത്രി വരെയുള്ള കണക്കാണിത്. കുറ്റമറ്റരീതിയിലായിരുന്നു കെ എസ് ആര്‍ ടി തീര്‍ത്ഥാടകരുടെ മടക്കയാത്രക്കായുള്ള ബസ് സര്‍വ്വീസുകള്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ഓടിച്ചത്.

തടസ്സങ്ങള്‍ ഒന്നുമില്ലാതെ നേരം പുലരുന്നതിനു മുന്‍പ് പരമാവധി തീര്‍ഥാടകരെ പമ്പയില്‍ നിന്നു മടക്കി അയക്കാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു. മകരവിളക്ക് ദര്‍ശനത്തിനുശേഷവും തൊട്ടടുത്ത ദിവസവുമായി 996 ദീര്‍ഘദൂര സര്‍വ്വീസുകള്‍ പമ്പയില്‍ നിന്ന് നടന്നു.

മറ്റ് ഡിപ്പോകളില്‍ നിന്ന് നടന്ന കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസുകളും അധിക വരുമാനം നേടി കൊടുത്തു. സര്‍വ്വീസുകള്‍ ക്രമീകരിച്ചതിനൊപ്പം ഏറ്റവും തിരക്കേറിയ ശനിയാഴ്ച്ച രാത്രിയില്‍ നിരത്തില്‍ തടസ്സങ്ങളില്ലാതെ സര്‍വ്വീസ് നടത്തുന്നതിനും ഇത്തവണ കെ എസ് ആര്‍ ടി സി ശ്രദ്ധ പുലര്‍ത്തി.

തങ്ങളുടെ ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ അത് നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കി. യന്ത്ര തകരാര്‍ മൂലം ബസുകള്‍ നിരത്തില്‍ കിടക്കുന്നതൊഴിവാക്കാന്‍ ഇരുചക്രവാഹനത്തില്‍ മെക്കാനിക്കിന്റെ സേവനം നിരത്തില്‍ സാധ്യമാക്കിയിരുന്നു.