തീരസദസ്സ്: മത്സ്യത്തൊഴിലാളികളുടെ പരാതി ഏപ്രില്‍ 15 വരെ സമര്‍പ്പിക്കാം

post

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ് പരിപാടിയില്‍ പരിഗണിക്കപ്പെടുവാനായി ഏപ്രില്‍ 15 വരെ പരാതികള്‍ നൽകാം. മത്സ്യബന്ധന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.fisheries.kerala.gov.in എന്ന സൈറ്റിൽ തീരസദസ്സ് എന്ന പ്രത്യേക പോർട്ടൽ നൽകിയാണ് പരാതികൾ സമർപ്പിക്കാനുള്ള ഓപ്‌ഷൻ നൽകിയിരിക്കുന്നത്. നേരിട്ടോ അല്ലെങ്കില്‍ മത്സ്യഭവനുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ മുഖേനെയോ ഓണ്‍ലൈനായി പരാതി നല്‍കാം.

മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായാണ് സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളില്‍ 'തീരസദസ്സ്' പരിപാടി സംഘടിപ്പിക്കുന്നത്. തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങൾ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രദേശികമായുള്ള പ്രശ്നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. 

ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് 2023 ഏപ്രില്‍ 23 മുതല്‍ മേയ് 25 വരെയുള്ള ദിവസങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ 23 ന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തീരദേശ മേഖലയുടെ വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദർശനവും അതത് തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.