ആരോഗ്യരംഗത്ത് മുന്നേറ്റം കുറിച്ച് വയനാട്

post

വയനാട് ജില്ലയുടെ ആരോഗ്യരംഗത്ത് നാഴികക്കല്ലായി മാറുന്ന വയനാട് മെഡിക്കല്‍ കോളേജിലെ പുതിയ മള്‍ട്ടി പര്‍പ്പസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. പൊതുജനാരോഗ്യ സംവിധാനങ്ങൾ കൂടുതൽ മികവുറ്റതാക്കി മാറ്റാനുള്ള സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള മികച്ച ചുവടുവെപ്പാണ് മള്‍ട്ടി പര്‍പ്പസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ ഒ.പി, എക്സറേ, റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ് സെന്റര്‍, സ്ത്രി-പുരുഷ വാര്‍ഡുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയുൾക്കൊള്ളുന്ന പുതിയ മള്‍ട്ടി പര്‍പ്പസ് കെട്ടിടം 45 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്. 8 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടെയുള്ള കാത്ത് ലാബ്, ഹൃദ്രോഗ ചികിത്സാ രംഗത്ത് വയനാട് മെഡിക്കൽ കോളജിനെ പുതിയ നേട്ടങ്ങളിലേക്കുയർത്തും.

                                                     

വയനാട് മെഡിക്കൽ കോളജിന്റെ മുഖഛായ മാറ്റുന്ന വികസനമാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. വയനാട് ജില്ലയോട് ചേർന്നുകിടക്കുന്ന കണ്ണൂരിലെ കേളകം, കൊട്ടിയൂര്‍ തുടങ്ങിയ മേഖലയിലുള്ളവർക്കും കര്‍ണാടകയിലെ ബാവലി, ബൈരക്കുപ്പ തുടങ്ങിയ പ്രദേശങ്ങളിലുളളവര്‍ക്കും മെഡിക്കൽ കോളജിൽ പുതുതായി ആരംഭിച്ച കാത്ത് ലാബ് പ്രയോജനപ്പെടും. കേരളത്തിലെ മെഡിക്കൽ കോളജുകളെ ലോക നിലവാരത്തിലേക്കുയർത്താനും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.