ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: സമഗ്ര നിയമ നിർമ്മാണം നടത്തും

post

*വിവിധ സംഘടനകളുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തി

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്താൻ കേരളം. ഇതിനായി കാലോചിതമായി നിയമം ഭേദഗതി വരുത്തും. ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിലാകും നിയമനിര്മാണമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് പറഞ്ഞു.

ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ നിർമ്മാണത്തിനായി വിവിധ സംഘടനകളുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തി.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ സർക്കാർ എടുത്ത നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അത്യാഹിത വിഭാഗത്തിലും മറ്റും അധിക കൂട്ടിരിപ്പുകാർ പാടില്ലെന്ന് നേരത്തെ നിർദ്ദേശമുണ്ട്. ഇത് നടപ്പിലാക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്താൻ മന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപി ഉൾപ്പെടെയുള്ളവരുടെ യോഗവും നടത്തിയിരുന്നു. പുതുതായി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ വിമുക്ത ഭടൻമാരായിരിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ആശുപത്രികളിലെ പ്രധാന ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചിരുന്നു.

ആശുപത്രികളിൽ സംഘർഷ സാധ്യത ലഘൂകരിക്കുക പ്രധാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്ന രോഗികളുടെ തീവ്രത അവരുടെ ബന്ധുക്കളെ അറിയിച്ചിരിക്കണം. ഐസിയുവിനടുത്ത് രോഗികളുടെ കൂട്ടിരുപ്പുകാരുമായി ആശയ വിനിമയം നടത്താനുള്ള സ്ഥലം കണ്ടെത്തണമെന്നും മന്ത്രി നിർദേശം നൽകി.

നിയമ ഭേദഗതിയ്ക്കായുള്ള സർക്കാരിന്റെ പ്രവർത്തനത്തെ സംഘടനകൾ ഏകകണ്ഠമായി അഭിനന്ദിച്ചു. ശാരീരികമായ അക്രമം കൂടാതെ മാനസികമായ പീഡനവും, വാക്കുകളാലുള്ള അധിക്ഷേപവും, സോഷ്യൽ മീഡിയ അധിഷേപവും ബില്ലിൽ ഉൾക്കൊള്ളിക്കണമെന്ന് ഭൂരിഭാഗം സംഘടനകളും ആവശ്യപ്പെട്ടു. നിയമ നിർമ്മാണം നടത്തുമ്പോൾ പൊതുജനങ്ങൾക്ക് പരാതി പറയാനുള്ള പബ്ലിക് ഫോറം കൂടി ഉണ്ടായിരിക്കണമെന്നും സംഘടനകൾ പറഞ്ഞു.