ലൈഫ് മിഷൻ: നാല് ഭവന സമുച്ചയങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

സംസ്ഥാനത്ത് 30 ഭവന സമുച്ചയങ്ങൾ കൂടി നിർമ്മിക്കും

ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ലൈഫ് മിഷൻ മുഖേന നിർമ്മാണം പൂർത്തീകരിച്ച കടമ്പൂർ (കണ്ണൂർ), പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) എന്നീ നാല് ഭവന സമുച്ചയങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറി. ഭവന സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി പിണറായി വിജയൻ കടമ്പൂർ ഭവന സമുച്ചയ വളപ്പിൽ നിർവഹിച്ചു. ഗുണഭോക്താവ് കെ.എം റംലത്തിന്റെ വീട്ടിൽ മുഖ്യമന്ത്രി പാലുകാച്ചി.  

നാല് ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. കടമ്പൂരിൽ നാല് നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്ളാറ്റുകളാണുള്ളത്.  കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ നിന്നും ഒന്നര കി.മീ മാറി പനോന്നേരിയിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 40 സെന്റ് സ്ഥലത്താണ് പ്രീഫാബ് ടെക്നോളജിയിൽ ഭവന സമുച്ചയം നിർമ്മിച്ചത്. രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്ലറ്റ്, ബാത്ത്റൂം എന്നീ സൗകര്യങ്ങളോടെയുള്ള ഫ്ളാറ്റിൽ 24 മണിക്കൂറും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും. 20 കിലോ വാട്ടിന്റെ സോളാർ സംവിധാനം മുഖേന കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളിൽ വൈദ്യുതി വിളക്കുകൾ ഒരുക്കിയിട്ടുണ്ട്. കുഴൽക്കിണറിലൂടെയാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിന് പുറമേ ജല അതോറിറ്റി മുഖേനയും കുടിവെള്ളം എത്തിക്കുന്നു. 25,000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. തുമ്പൂർമുഴി മാതൃകയിൽ എയ്റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയിലെ ഫ്ളാറ്റുകൾ അംഗപരിമിതരുള്ള കുടുംബങ്ങൾക്കാണ് നൽകിയത്. 5.68 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസി. തെലങ്കാനയിലെ പെന്നാർ ഇൻഡസ്ട്രീസ് ആണ് കരാറെടുത്ത് നിർമ്മാണം പൂർത്തീകരിച്ചത്. 


ലൈഫ് മിഷൻ പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളിലായി മൂന്നര ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതിനകം വീട് നിർമ്മിച്ചുനൽകാൻ കഴിഞ്ഞു. നാല് പേരുള്ള ഒരു കുടുംബം എടുത്താൽ, 14 ലക്ഷം പേർ സ്വന്തം വീട്ടിൽ കഴിയുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം അമ്പതിനായിരത്തിലധികം വീടുകളാണ് പൂർത്തീകരിച്ചത്. 64,585 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ 40,645 പേർ 2020ലെ ഗുണഭോക്തൃ പട്ടികയിൽപ്പെട്ടവരാണ്. ഈ സാമ്പത്തിക വർഷം ലൈഫ് മിഷന്റെ ഭാഗമായി 71,861 വീടുകളാണ് നിർമ്മിക്കാൻ പോവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിൽ 1436.26 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നമ്മുടെ സംസ്ഥാനത്ത് വലിയ ജനപിന്തുണ ലഭിച്ച ഒരു പരിപാടിയുടെ ശരിയായ തോതിലുള്ള പൂർത്തീകരണമാണ് നടന്നുവരുന്നത്. ലൈഫ് മിഷൻ വീടുകൾ നിർമ്മിക്കാൻ 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയുടെ ചെറിയൊരു ഭാഗം സർക്കാറിനെ ഏൽപ്പിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാർ മുതൽ വലിയ വ്യവസായികൾ വരെ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്. 

പലകാര്യങ്ങളിലും തർക്കങ്ങൾ ഉണ്ടാവാമെങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ തർക്കങ്ങളല്ല ഉണ്ടാവേണ്ടത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ലൈഫിൽ വീടിനുള്ള അർഹത തുരുമാനിക്കുന്നത്. നമ്മുടെ നാട്ടിൽ നമ്മോടൊപ്പം ജീവിക്കുന്ന പാവപ്പെട്ടവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുക എന്നതിൽപരം ഒന്നും ചെയ്യാനില്ല. ഇത്തരം കാര്യങ്ങളിലും അനാരോഗ്യകരമായ ചില പ്രവണതകൾ ഉയർന്നുവരാറുണ്ട്. എന്നാൽ സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യപരമായാണ് ചിന്തിക്കുന്നത്.

ലൈഫ് മിഷന് പുറമെ മത്സ്യത്തൊഴിലാളികളെ സുരക്ഷിത ഭവനങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതിയിലൂടെ 1931 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 3292 കുടുംബങ്ങൾക്ക് ഭൂമിയുടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. 3921 കുടുംബങ്ങൾക്ക് ഭൂമിയുടെ വില നിശ്ചയിച്ചു. തിരുവനന്തപുരത്ത് 148 വീടുകളും മലപ്പുറം 128 വീടുകളും കൊല്ലത്ത് 114 വീടുകളുമടക്കം ആകെ 390 യൂനിറ്റുകളുള്ള ഫ്‌ളാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. തിരുവനന്തപുരം മുട്ടത്തറയിൽ നിർമ്മാണം പൂർത്തിയാക്കി കൈമാറിയ 192 യൂനിറ്റ് ഫ്‌ളാറ്റുകൾ ഇതിന് പുറമെയാണ്. ആലപ്പുഴയിൽ 228 യൂനിറ്റ് ഫ്‌ളാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 956 വീടുകളുള്ള ഫളാറ്റ് നിർമ്മാണത്തിന് അനുമതി നൽകി. വലിയതുറയിലും വേളിയിലും 192 വീടുകൾ അടങ്ങുന്ന ഫ്‌ളാറ്റിനുള്ള അനുമതി വേഗം തന്നെ ലഭ്യമാക്കാൻ സാധിക്കും. സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പുനർഗേഹത്തിൽ മുട്ടത്തറയിൽ 400, പൊന്നാനിയിൽ 100, വെസ്റ്റ് ഹില്ലിൽ 80, കാസർകോട് 144 വീടുകളുള്ള ഫ്‌ളാറ്റുകളുടെ നിർമ്മാണം ആരംഭിക്കാൻ പോവുകയാണ്. പ്രളയത്തിൽ വീട് തകർന്നവർക്ക് വീട് നിർമ്മിച്ചുനൽകാൻ കെയർഹോം പദ്ധതിയുമായി സഹകരണ മേഖല മാതൃകാപരമായി മുന്നോട്ടുവന്നു. ലൈഫ് മിഷനിൽ വീട് നിർമ്മിച്ചുനൽകാനും സഹകരണ മേഖല തയ്യാറായി.

മനസ്സോടിത്തിരി മണ്ണ് പദ്ധതി പ്രകാരം എരുവേശ്ശേി ഗ്രാമപഞ്ചായത്തിലെ തന്റെ ഭൂമി സൗജന്യമായി നൽകുന്ന റിട്ട. എ.ഇ.ഒ ജോയ് കെ. ജോസഫ് സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറി. ചടങ്ങിൽ തദ്ദേശ സ്വയംഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി.