അവകാശം അതിവേഗം പദ്ധതി പൂർത്തീകരിച്ചതായി മുഖ്യമന്ത്രി; സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുക ലക്ഷ്യം
ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച് മികച്ച ജീവിതനിലവാരം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈവശാവകാശ രേഖകള്‍ ലഭ്യമാക്കലിന്റെ ഭാഗമായാണ് അവകാശം അതിവേഗം എന്ന പേരില്‍ ഓരോ കുടുംബത്തിനും അര്‍ഹമായ അവകാശ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി വഴി 2,553 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡും 3,125 പേര്‍ക്ക് ആധാര്‍ കാര്‍ഡും 3,174 പേര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കി. അതിദരിദ്രരില്‍പ്പെട്ട 887 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു. 1,281 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും 777 പേര്‍ക്ക് ബാങ്ക് അക്കൗണ്ടും 1,174 പേര്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ കാര്‍ഡും ലഭ്യമാക്കി. മൂന്ന് പേര്‍ക്ക് ട്രാന്‍സ്ജന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. 198 പേര്‍ക്ക് പാചകവാതക കണക്ഷനും 118 പേര്‍ക്ക് വൈദ്യുതി കണക്ഷനും നല്‍കി. 45 പേര്‍ക്ക് പ്രോപ്പര്‍ട്ടി സര്‍ട്ടിഫിക്കറ്റും നല്‍കി. 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. 391 പേരെ കുടുംബശ്രീയുടെ ഭാഗമാക്കി.
വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്ന, വീട് മാത്രം ആവശ്യമുള്ള 5,724 കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള 5,616 കുടുംബങ്ങളെയും ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 11,340 അതിദരിദ്ര കുടുംബങ്ങള്‍ക്കാണ് പുതുതായി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഭക്ഷണം ആവശ്യമുള്ളവരും എന്നാല്‍ പാചകം ചെയ്തു കഴിക്കാന്‍ സാഹചര്യമില്ലാത്തവരുമായ അതിദരിദ്ര കുടുംബങ്ങള്‍ക്ക് പാചകം ചെയ്ത ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യ കിറ്റും നല്‍കുന്നുണ്ട്. ജനകീയ ഹോട്ടല്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ സംയോജിപ്പിച്ചാണ് ഭക്ഷണ വിതരണം നടക്കുന്നത്.
അതിദരിദ്ര പട്ടികയിലുള്‍പ്പെട്ട 301 എയ്ഡ്സ് രോഗികള്‍ക്ക് ചികിത്സ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി വഴിയാണ് നല്‍കിവരുന്നത്. പല ബഹുജന - സര്‍വീസ് - സാമൂഹ്യ സംഘടനകളും അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന് മുന്നോട്ടുവന്നിട്ടുണ്ട്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെ മോണിറ്റര്‍ ചെയ്യുന്നതിനായി ഒരു വെബ് പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. അതിദരിദ്രരായ ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ കഴിയും. കൂടാതെ, പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. നേരിട്ടുള്ള ഇടപെടലുകള്‍ മുതല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരെ ഏറ്റെടുത്തുകൊണ്ട് വളരെ ബൃഹത്തായ പ്രവര്‍ത്തനങ്ങളാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സര്‍ക്കാര്‍ നടത്തുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ അതിദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അത് കേരളമാണെന്ന കാര്യത്തില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ 60 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ അതിദരിദ്രരായ ഒരാള്‍ പോലും കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് നവകേരള നിര്‍മിതിയിലേക്കുള്ള ചുവടുവയ്പ്പായി മാറുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
2021 ല്‍ നീതി ആയോഗ് തയാറാക്കിയ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം ദരിദ്രരാണ്. ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. ആ ചെറിയ വിഭാഗത്തെക്കൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് നിത്യവരുമാനം ഉറപ്പാക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക, ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ്. അതിനെല്ലാമൊപ്പം സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് ഓരോ കുടുംബത്തിനും എത്തിച്ചേരാനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നര ലക്ഷത്തോളം ഭവനങ്ങള്‍ ഇതിനോടകം ലൈഫ് പദ്ധതിയിലൂടെ ലഭ്യമാക്കിക്കഴിഞ്ഞു. എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കിവരികയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയും നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തിയും കേരളത്തിലെ ആരോഗ്യമേഖലയുടെ മുഖച്ഛായ തന്നെ മാറ്റുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,630 കോടി രൂപയാണ് കാരുണ്യ ഇന്‍ഷുറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത്. ആറര ലക്ഷത്തോളമാളുകള്‍ക്ക് ഇതിലൂടെ ചികിത്സാ സഹായം ലഭ്യമാവുകയും ചെയ്തു.
അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ള 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോ പ്ലാനുകളുടെ രൂപീകരണവും ഈ കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്നതിനായി ആവിഷ്‌ക്കരിച്ച അവകാശം അതിവേഗം പരിപാടിയും പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശ സ്വയം ഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. അതിദരിദ്രര്‍ക്കുള്ള റേഷന്‍കാര്‍ഡ് വിതരണം ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് അതിദരിദ്രര്‍ക്കുള്ള ആരോഗ്യഉപകരണ വിതരണം നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അതിദരിദ്രര്‍ക്കുള്ള ഉപജീവന ഉപാധി വിതരണം നിര്‍വഹിച്ചു.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു, ജനീഷ്‌കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, വിവിധ തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.