കേരളത്തിൽ പച്ചത്തുരുത്തുകളുടെ വിസ്തൃതി എഴുന്നൂറ് ഏക്കറിലേക്ക്

post

പ്രാദേശിക ജൈവവൈവിദ്ധ്യം ഉറപ്പാക്കി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഒരുക്കിയ പച്ചത്തുരുത്തുകളുടെ വിസ്തൃതി എഴുന്നൂറ് ഏക്കറിൽ എത്തി. സംസ്ഥാനതല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്‌കൂളിൽ നാളെ (മേയ് 13 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്) നടക്കുന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അധ്യക്ഷത വഹിക്കും.

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമപരിപാടിയിൽ 2023 മേയ് മാസത്തോടെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കറായി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഉൾപ്പെടെ സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചത്തുരുത്ത് വിസ്തൃതി ലക്ഷ്യവും കടന്ന് 779 ഏക്കറായി വർദ്ധിച്ചു കഴിഞ്ഞു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മുഴുവൻ ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറി സ്‌കൂളുകളിലും നടപ്പിലാക്കുന്ന വനസമേതം പച്ചത്തുരുത്തുകൾ ഈ പ്രവർത്തനത്തിന് ഊർജ്ജം പകർന്നിട്ടുണ്ട്.