അനധികൃത മത്സ്യബന്ധനം തടയാൻ പട്രോളിംഗ് ശക്തമാക്കി ഫിഷറീസ് വകുപ്പ്

post

അനധികൃത മത്സ്യബന്ധനം തടയുന്നതിനും ഉൾനാടൻ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനും പട്രോളിംഗ് ശക്തമാക്കി ഫിഷറീസ് വകുപ്പ്. തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അനധികൃത മത്സ്യബന്ധനത്തിനായി സ്ഥാപിച്ചിരുന്ന വിവിധതരം മത്സ്യബന്ധന വലകളും കൂടകളും മത്സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു.

മനക്കൊടി കായലിന് കുറുകെ പലയിടങ്ങളിൽ സ്ഥാപിച്ചിരുന്ന അനധികൃത വല, മാള ബസ് സ്റ്റാൻഡിന് സമീപം ബണ്ട് പൊട്ടിച്ചു സ്ഥാപിച്ചിരുന്ന വലകൾ, ഇറവക്കാട് റെയിൽ ക്രോസിന് സമീപം സ്ഥാപിച്ചിരുന്ന പത്തിലധികം വരുന്ന അനധികൃത വലകൾ, മേലൂർ, അന്നമനട എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന അനധികൃത മത്സ്യ കൂടുകൾ എന്നിവയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പട്രോളിംഗ് ശക്തമാക്കുമെന്നും പിഴയടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ടി അനിതയുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ യു ഷാൻ, ഓഫീസ് അറ്റൻഡന്റുമാരായ സുരേഷ് ബാബു നിഖിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ജലാശയങ്ങളിൽ സ്ഥാപിച്ചിരുന്ന അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ പിടിച്ചെടുത്തത്.