സംസ്ഥാനത്ത് 3,70,605 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു

post

സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെയായി 3,70,605 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു.  PHH (പിങ്ക്) കാർഡുകൾ 86,003 എണ്ണവും NPNS (വെള്ള) കാർഡുകൾ 2,77,562 എണ്ണവും NPI (ബ്രൗൺ) കാർഡുകൾ 7,040 എണ്ണവുമാണ് പുതുതായി അനുവദിച്ചത്. ജൂൺ 22 വരെയുള്ള കണക്കാണിത്. ആകെ 3,49,235 കാർഡുകൾ മാറ്റി നൽകി. AAY(മഞ്ഞ) കാർഡുകൾ 28,699, PHH (പിങ്ക്) കാർഡുകൾ 3,20,536 എന്നിങ്ങനെയാണ് റേഷൻ കാർഡുകൾ മാറ്റി നൽകിയത്.

റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ 54,76,961 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. അതിൽ 54,49,427 എണ്ണം തീർപ്പാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 93,69,902 റേഷൻ കാർഡുകളാണ് ഉള്ളത്.

അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്ന ‘ഓപ്പറേഷൻ യെല്ലോ’ പരിപാടിയുടെ ഭാഗമായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പരിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും ജനങ്ങൾക്ക് അറിയിക്കാം. ഇപ്രകാരം ലഭ്യമായ പരാതികൾ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ റേഷനിംഗ് ഓഫീസർ എന്നിവരെ അറിയിച്ച് 48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡു കൈവശം വച്ചവരിൽ നിന്നും അവർ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റുന്നതിനുമായുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. അനധികൃതമായി കാർഡ് കൈവശം ഉപയോഗിച്ചവരിൽ നിന്നും 1,53,915 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും പിഴയിനത്തിൽ കാർഡുടമകളിൽ നിന്നും 4,42,61,032 രൂപയും, 2022 ൽ നടന്ന യെല്ലോ ഓപ്പറേഷന്റെ ഭാഗമായി പിഴയിനത്തിൽ 4,19,19,486 രൂപയും ചേർത്ത് ആകെ 8,61,80,518 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ഭക്ഷ്യ മന്ത്രിയുടെ മെയ് മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 21 പരാതികൾ ലഭിച്ചിരുന്നു. 17 പരാതികൾ മുൻഗണനാകാർഡുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. മറ്റു പരാതികൾ റേഷൻ വിതരണത്തെ സംബന്ധിച്ചും, സപ്ലൈകോ സേവനങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.