നെല്‍പാടങ്ങളിലെ കൊയ്ത്ത് അവശ്യസര്‍വീസാക്കുമെന്ന് മുഖ്യമന്ത്രി

post

തൃശൂര്‍ : തൃശൂര്‍, പാലക്കാട്, കുട്ടനാട് എന്നീ നെല്‍കൃഷി മേഖലകളിലെ വിളഞ്ഞ പാടങ്ങള്‍ കൊയ്തെടുക്കുന്നത് അവശ്യസര്‍വീസായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാരും, ജില്ലകളിലെ പോലീസ് മേധാവികളുമായുളള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊയ്ത്തിന്റെ സമയം ആയതിനാല്‍ അത് നീട്ടിവയ്ക്കാനാവില്ല. കൊയ്ത്ത് യന്ത്രം തമിഴ്നാട്ടില്‍ നിന്നാണ് എത്തിക്കാറുളളത്. അടച്ചിടല്‍ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി കൊയ്ത്ത് യന്ത്രങ്ങള്‍ വരുന്നത് തടസ്സപ്പെടുത്തേണ്ടതില്ല. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ല് പാടത്ത് ഉപേക്ഷിക്കപ്പെടരുത്. സംഭരണത്തിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണം.

കോള്‍പാടങ്ങളിലെ കൊയ്ത്ത് സംബന്ധിച്ച് കോള്‍ ഡവലപ്പ്മെന്റ് അതോറിറ്റിയുമായും മറ്റ് സമിതികളുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കാന്‍ മാര്‍ച്ച് 26 ന് കളക്ടറേറ്റില്‍ യോഗം ചേരും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പങ്കെടുക്കും. ജില്ലയിലേക്ക് പച്ചക്കറികള്‍ പ്രധാനമായി എത്തുന്ന ശക്തന്‍ മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി അടച്ചിടല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാര്‍ക്കറ്റിലെ മൊത്തകച്ചവടക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഫിഷിംഗ് ഹാര്‍ബറുകളില്‍ എത്തുന്ന മത്സ്യം ലേലം ഒഴിവാക്കി വില്‍പന നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.