ടെക്സ്റ്റയില്‍ മില്ലുകള്‍ക്ക് 10.50 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ; 5 സ്പിന്നിങ് മില്ലുകൾ ഉടൻ തുറക്കും

post

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. ഇതോടെ അടച്ചിട്ടിരുന്ന 5 ടെക്‌സ്റ്റൈൽ മില്ലുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മില്‍സ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്‌സ്‌റ്റൈല്‍സ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്സ്റ്റയില്‍സ് എന്നിവയും തൃശൂര്‍ ജില്ലയിലെ സീതാറാം ടെക്സ്റ്റയില്‍സ് സഹകരണ മേഖലയില്‍ ടെക്സ്ഫെഡിന് കീഴിലുള്ള തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലുമാണ് വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നത്.

വ്യവസായ വകുപ്പിന് കീഴിലുള്ള മറ്റു മില്ലുകളുടെ തുടര്‍പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയും. പൊതുമേഖലയുടെയും സഹകരണ മേഖലയുടെയും സംരക്ഷണം സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും മേഖലയുടെ സമഗ്ര വികസനത്തിനായി എല്ലാ പിന്തുണയും നൽകുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

മില്‍ തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കുവാനാണ് മില്ലുകള്‍ക്ക് ആദ്യഘട്ട പ്രവര്‍ത്തനമൂലധനമായി 10.50 കോടി രൂപ അനുവദിച്ചത്. ഓണത്തിന് മുമ്പ് മില്ലുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പി.രാജീവ് പറഞ്ഞു. താരതമ്യേന നവീകരണം നടന്നിട്ടില്ലാത്ത മില്ലുകള്‍ മാസ്റ്റര്‍ പ്ലാന്‍ വഴി ഘട്ടം ഘട്ടമായി നവീകരിക്കും. വിപണിയിലെ പ്രതിസന്ധികള്‍ നേരിടുന്നതിന് മില്ലുകളെ സ്വയംപര്യാപ്തമാകുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ പ്രതിസന്ധിയെ തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തുമ്പോഴും സംസ്ഥാന ടെക്സ്റ്റൈൽ മേഖലയെ കേരള സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യവും നൂലുല്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം വിപണിയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മില്ലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.

അസംസ്‌കൃതവസ്തുവിന്റെ വിലവര്‍ദ്ധനവും ഉയര്‍ന്ന വൈദുതിനിരക്കും ഉല്‍പ്പാദനച്ചിലവ് കൂടി. വിപണി മാന്ദ്യം മൂലം ഉല്‍പ്പന്നത്തിന് മികച്ച വില ലഭിക്കാത്തതും ഉല്‍പ്പാദനചിലവിനു ആനുപാതികമായി വിലവര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വിപണിനഷ്ടവും മില്ലുകളുടെ ധനസ്ഥിതി മോശമാക്കി. ഇതിനെത്തുടര്‍ന്നാണ് പ്രഭുറാം മില്‍സ്, എടരിക്കോട് ടെക്സ്റ്റയില്‍സ്, കോട്ടയം ടെക്സ്റ്റയില്‍സ്, സീതാറാം ടെക്സ്റ്റയില്‍സ്, തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് എന്നീ സ്പിന്നിങ് മില്ലുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചതിനാല്‍ ഉടന്‍ തന്നെ മില്ലുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.