കേരള ഖരമാലിന്യ പരിപാലന പദ്ധതി 'മാറ്റ'ത്തിന് തുടക്കം

post

ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങള്‍ എല്ലാ നഗരസഭകള്‍ക്കും ലഭ്യമാക്കും: മുഖ്യമന്ത്രി

കേരള ഖരമാലിന്യ പരിപാലന പദ്ധതിയായ 'മാറ്റ'ത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും മാസ്‌കറ്റ് പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. 2,400 കോടി രൂപയുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങള്‍ സംസ്ഥാനത്തെ എല്ലാ നഗരസഭകള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്‌ക്കരണത്തില്‍ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ രാജ്യത്തിനും ലോകത്തിനും മാതൃകയായി ഉയരാന്‍ നമുക്ക് കഴിയണം. മാലിന്യം വലിച്ചെറിയല്‍ സംസ്‌ക്കാരത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ്ണമായ മാലിന്യ സംസ്‌കരണത്തിനു സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ മാത്രം മതിയാവില്ല. ഇതിന് സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും ഒരേ മനസോടെ കൈകോര്‍ത്ത് ഉത്തരവാദിത്വത്തോടെ സമൂഹത്തിനാകെ ഗുണകരമാകുന്ന ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 2035 ഓടെ കേരളത്തിന്റെ ജനസംഖ്യയുടെ 90 ശതമാനവും നഗരങ്ങളില്‍ ജീവിക്കുന്നവരായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. നഗരവത്ക്കരണം തുറന്നിടുന്ന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തും. വെല്ലുവിളികളെ നേരിടുകയും ചെയ്യും. സാധ്യതകള്‍ക്കൊപ്പം പ്രകൃതിയോടിണങ്ങിയ വികസന മാതൃകകള്‍ അവതരിപ്പിക്കുക, മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ജലാശയങ്ങളെ സംരക്ഷിക്കുക, മാലിന്യ സംസ്‌കരണത്തിന് നൂതന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നീ വെല്ലുവിളികളെ ഏറ്റെടുക്കുക കൂടി ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മാലിന്യ പരിപാലനത്തിന് മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിന് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. 2024 ഓടെ കേരളത്തെ മാലിന്യ പരിപാലന രംഗത്ത് ലോകത്തിനു തന്നെ മാതൃകയാകുന്ന നിലയിലേക്ക് മാറ്റിയെടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍. ഇതിന്റെ തുടര്‍ച്ചയായാണ് ഖരമാലിന്യ പരിപാലന പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഗരങ്ങളിലെ ഖരമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്കാണ് തുടക്കമായത്.

ജൈവമാലിന്യവും അജൈവമാലിന്യവും ഉറവിടത്തില്‍ത്തന്നെ തരം തിരിക്കല്‍, അജൈവമാലിന്യത്തിന്റെ വാതില്‍പ്പടി ശേഖരണം, ജൈവമാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്‌കരണം, പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങള്‍ ഒഴിവാക്കല്‍, ജലാശയങ്ങളുടെ സംരക്ഷണം എന്നിവയെല്ലാം മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. ഇതുവരെ 422 തദ്ദേശ സ്ഥാപനങ്ങളില്‍ 90 ശതമാനത്തില്‍ കൂടുതല്‍ വാതില്‍പ്പടി ശേഖരണം ഉറപ്പുവരുത്തി. ഇതിനു മുന്‍കൈ എടുത്തത് ഹരിത കര്‍മ്മ സേനാംഗങ്ങളാണ്. ജൈവ കമ്പോസ്റ്റ് യൂണിറ്റുകളുടെ വിതരണവും സോക്ക്പിറ്റുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, കമ്പോസ്റ്റ് പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മ്മാണവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിവരുകയാണ്. 74 ശതമാനം വീടുകളിലും 63 ശതമാനം സ്ഥാപനങ്ങളിലും ഉറവിടത്തില്‍ത്തന്നെ മാലിന്യം തരംതിരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.

മാലിന്യസംസ്‌കരണ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. നഗരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാനാണ് ഖരമാലിന്യ പരിപാലനത്തിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതിലൂടെ മാലിന്യ പരിപാലന രംഗത്ത് പ്രാവീണ്യമുള്ളവരുടെ സാങ്കേതിക വിദഗ്ധരുടെ സഹായം നഗരസഭകള്‍ക്കു ലഭ്യമാക്കും.

മാലിന്യശേഖരണം മുതല്‍ സംസ്‌കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിര സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നത് പ്രോത്സാഹിപ്പിക്കും. അതിനു കഴിയാത്ത മേഖലകളില്‍ കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി നഗരങ്ങളില്‍ ബയോഗ്യാസ് ഉപയോഗിച്ചുള്ള സി എന്‍ ജി സംവിധാനം, ബയോ പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിക്കും. അജൈവ മാലിന്യ പരിപാലനത്തിനായി ആധുനിക രീതിയിലുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികളും സ്ഥാപിക്കും.

ഖരമാലിന്യം വാതില്‍പ്പടിക്കല്‍ ശേഖരിക്കുന്നതിനും പരിപാലന കേന്ദ്രത്തില്‍ എത്തിക്കുന്നതിനും ഗതാഗത സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളെ ജി പി എസ് സംവിധാനത്തിലൂടെ നിരീക്ഷിക്കും. സാനിറ്ററി വേസ്റ്റ് ശേഖരണവും നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യംവച്ച് എല്ലാ നഗരസഭകളിലും ശാസ്ത്രീയവും അത്യാധുനികവുമായ സാനിറ്ററി വേസ്റ്റ് ഡിസ്‌പോസല്‍ സംവിധാനം ഒരുക്കും. അങ്ങനെ മാലിന്യ സംസ്‌കരണത്തിനായി നഗരങ്ങളില്‍ മികവുറ്റ അടിസ്ഥാന സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.

നിലവില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഖരമാലിന്യ സംസ്‌കരണത്തിന് എല്ലാ സംവിധാനങ്ങളും അതത് നഗരസഭകളില്‍ ഒരുക്കുക പ്രായോഗികമല്ല. സമഗ്ര മാലിന്യ പരിപാലനത്തിന് മേഖലാതല സംവിധാനങ്ങളും ആവശ്യമാണ്. സംസ്‌കരണവും പുനരുപയോഗവും സാധ്യമല്ലാത്ത നിഷ്‌ക്രിയ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവില്‍ സംവിധാനങ്ങളൊന്നും തന്നെയില്ല. ഇതു മറികടക്കാന്‍ സംസ്ഥാനത്തെ 5 ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററിലും ഓരോ ശാസ്ത്രീയ ലാന്‍ഡ് ഫില്ലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ ഒന്നിന്റെ സാധ്യതാപഠനം പൂര്‍ത്തിയാക്കി.

മാലിന്യ സംസ്‌കരണ രംഗത്തെ തൊഴില്‍ സംരംഭക സാധ്യതകളെ കൂടുതലായി പ്രയോജനപ്പെടുത്തണം. ജൈവവളം ഉല്‍പ്പാദനം, റീസൈക്ലിംഗ് ഇന്‍ഡസ്ട്രി, വെയ്സ്റ്റ് റെന്‍ഡറിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിലവില്‍ത്തന്നെ ഒരു ലക്ഷത്തോളം പേര്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. ബദല്‍ ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ ടെക്‌നോളജി, പ്രോസസ്സിംഗ് തുടങ്ങിയവയില്‍ നൂതന സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുമുണ്ട്. അത്തരം സാധ്യതകളെ തിരിച്ചറിഞ്ഞ് കൂടുതല്‍ സംരംഭങ്ങള്‍ ഒരുക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കഴിയണം. സംസ്‌കരിച്ച മാലിന്യങ്ങളെ കെട്ടിട നിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാക്കി മാറ്റുന്ന സംരംഭങ്ങള്‍ മേഖലാ തലത്തില്‍ ആരംഭിക്കണം. അജൈവ മാലിന്യങ്ങളില്‍ നേരിട്ട് പുനരുപയോഗ സാധ്യതയുള്ളവയും അസംസ്‌കൃത വസ്തുവായി ഉപയോഗിക്കാവുന്നവയുമുണ്ട്. പലപ്പോഴും അവയെ നമ്മുടെ സംസ്ഥാനത്തിനു പുറത്തേക്കാണ് കൊണ്ടുപോകുന്നത്. സംസ്ഥാനത്തിനകത്തു തന്നെ അവയെ ഉപയോഗപ്പെടുത്തുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഗ്രീന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കും.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും മറ്റുമുള്ള ഇ-മാലിന്യ ശേഖരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലകളില്‍ നടക്കുന്നുണ്ട്. ഓരോ ജില്ലയെയും നാല് സെക്ടറുകളായി തിരിച്ച് ഓരോ സെക്ടറിനും ചാര്‍ജ്ജ് ഓഫീസറെ ചുമതലപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇ-മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി പുനഃചംക്രമണം നടത്തുന്നതിനായി അംഗീകൃത റീ-സൈക്കിളിങ് ഏജന്‍സികള്‍ക്കു കൈമാറുകയുമാണ്. മൂല്യവര്‍ദ്ധിത സേവനം എന്ന നിലയില്‍ ആപത്ക്കരമായ മാലിന്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള മോണിറ്ററുകള്‍, കാഡ്രിജ്ജുകള്‍ എന്നിവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. ആധുനിക മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ രൂപരേഖ പ്രകാശനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. സമഗ്ര പരാതി പരിഹാര സംവിധാനങ്ങളുടെ പ്രവര്‍ത്തന ആരംഭം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു. മേയര്‍ എം. അനില്‍ കുമാര്‍, ലോക ബാങ്ക് സീനിയര്‍ അര്‍ബന്‍ ഇക്കോണമിസ്റ്റ് സ്യൂ ജെറി ചെന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.