ഏഴ് നിലകളിൽ ആധുനിക സൗകര്യങ്ങൾ; പയ്യന്നൂർ താലൂക്കാശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

ഏഴ് നിലകളിൽ 79,452 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കാശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരേക്കർ 96 സെന്റ് സ്ഥലത്ത് സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 104 കോടി രൂപ മാസ്റ്റർപ്ലാനിൽ ആണ് ആശുപത്രിക്കായി കെട്ടിടം നിർമിച്ചത്. അത്യാഹിത വിഭാഗം, പരിശോധന സംവിധാനങ്ങൾ, പ്രത്യേക ചികിത്സ വാർഡുകൾ, വിവിധ ഐ.സി.യൂ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

2009 ഫെബ്രുവരിയിലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. 56 കോടി രൂപ കെട്ടിട നിർമാണത്തിനായും 22 കോടി രൂപ ഉപകരണങ്ങൾക്കായും ശേഷിക്കുന്ന തുക മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കായും നീക്കിവെച്ചു.

താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ഇ.സി.ജി, ജീവിതശൈലി രോഗ നിയന്ത്രണ വിഭാഗങ്ങൾ, ഡിജിറ്റൽ എക്സ് റേ, സി.ടി സ്കാൻ എന്നിവ പ്രവർത്തിക്കും. ഒന്നാം നിലയിൽ കുട്ടികളുടെ വാർഡ്, കുട്ടികളുടെ ഐ.സി.യു, രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡ്, മെഡിക്കൽ ഐ.സി.യു, മൂന്നാം നിലയിൽ പ്രസവമുറി, ഗൈനക് ഓപ്പറേഷൻ തിയേറ്റർ, പ്രസവാനന്തര ശസ്ത്രക്രിയ വാർഡ്, എന്നിവയും സജ്ജീകരിച്ചു. നാലാം നിലയിൽ പുരുഷന്മാരുടെ വാർഡ്, പുനരധിവാസ കേന്ദ്രം, സെമിനാർ ഹാൾ എന്നിവയാണുള്ളത്. അഞ്ചാം നിലയിൽ പുരുഷന്മാരുടെ സർജിക്കൽ വാർഡ്, സ്ത്രീകളുടെ സർജിക്കൽ വാർഡ്, സർജിക്കൽ ഐ.സി.യു എന്നീ സൗകര്യങ്ങളും, ആറാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ, ശസ്ത്രക്രിയനാന്തര വാർഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഏഴാം നിലയിൽ ലബോറട്ടറി പരിശോധന സൗകര്യവും സെൻട്രൽ സ്റ്ററൈൽ ഡിപ്പാർട്മെന്റും സജ്ജീകരിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ ഓട്ടോമേറ്റഡ് ആർ.എം.യു റിംഗ് മെയിൻ യൂണിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി വൈദ്യുതി വിതരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പയ്യന്നൂർ പെരുമ്പ സബ് സ്റ്റേഷനിൽ നിന്ന് നേരിട്ട് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പൂർത്തിയായി. 1,68,000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, അത്യാധുനിക രീതിയിലുള്ള മാലിന്യ നിർമാർജ്ജന പ്ലാന്റ് എന്നിവയും സജ്ജമായി.

ആശുപത്രിയിൽ നിലവിൽ എട്ട് വിഭാഗങ്ങളിലായി 22 ഡോക്‌ടർമാരും 150 ഇതര ജീവനക്കാരുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള 2019 കായകൽപ്പ പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങളും താലൂക്കാശുപത്രിക്ക് ലഭിച്ചു. 1919ൽ ബ്രിട്ടീഷ് ഭരണകാലത്ത് റൂറൽ ഡിസ്‌പൻസറിയായി പ്രവർത്തനം തുടങ്ങിയ ആതുരാലയമാണിത്. 1965ൽ സർക്കാർ ആശുപത്രിയായി മാറി. 2009ലാണ് താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ടത്.


നേട്ടങ്ങളിൽ നിന്ന് ജനശ്രദ്ധ അകറ്റാൻ വിവാദങ്ങൾ ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

കേരളം നേടിയ നേട്ടങ്ങളിൽ നിന്നും ജനശ്രദ്ധയകറ്റാൻ ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കുകയാണ് ചിലരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ പരിരക്ഷ എല്ലാവർക്കും തുല്യമായി ലഭിക്കുന്ന നിലയിൽ പൊതുജനാരോഗ്യ സംവിധാനമാകെ മാറി. സാമൂഹ്യനീതിയലധിഷ്ഠിതമായ സാർവ്വത്രിക വികസനം എന്നതിലൂടെ നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ച് വിടാനാണ് ചിലരുടെ ശ്രമം. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് ആരും മറക്കരുത് മുഖ്യമന്ത്രി പറഞ്ഞു.

നിപയടക്കമുള്ള സാംക്രമിക രോഗങ്ങൾ പടരുന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ പഠനം നടത്തും. ഇതിനുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാവും പഠനം. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശൈലി ആപ്പിന് രൂപം നൽകിക്കഴിഞ്ഞു. കേരളീയ ആരോഗ്യരംഗത്തിന്റെ ജനകീയ സ്വഭാവം കൊണ്ടാണ് നിപയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷ സർക്കാരിന്റെ ആരോഗ്യ നയങ്ങളാണ് കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടയിൽ കേരളീയ ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റങ്ങൾക്ക് കാരണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യസൂചികയിൽ മുന്നിട്ട് നിൽക്കുമ്പോഴും ജീവിതശൈലി രോഗങ്ങൾ കേരളത്തിന് വെല്ലുവിളിയാണെന്നും അവ നേരിടുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പണിസമയബന്ധിതമായി പൂർത്തിയാക്കിയതിനുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.