നിയമസഭാ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

post

കേരള നിയമസഭാ പുസ്തകോത്സവം രണ്ടാം പതിപ്പി (കെഎൽഐബിഎഫ്-2)നായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പുസ്തകശാലകൾക്കും ഫുഡ് കോർട്ടുകൾക്കുമുള്ള സ്റ്റാളുകളും ചർച്ചകൾക്കും പുസ്തക പ്രകാശനങ്ങൾക്കുമുള്ള വേദികളുമാണ് ഒരുങ്ങുന്നത്. നിയമസഭാ സമുച്ചയത്തിനു ചുറ്റുമായിട്ടാണ് സ്റ്റാളുകളുടെ ക്രമീകരണം. മൂന്ന് വശങ്ങളും മറച്ച് മുകളിൽ അലുമിനിയം ഷീറ്റുകൾ വിരിച്ചാണ് സ്റ്റാളുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മഴയത്തും വെയിലെത്തും ഒരു പോലെ സന്ദർശകർക്ക് പുസ്തകോത്സവത്തിനെത്തുകയും എല്ലാ സ്റ്റാളുകളിലേക്കും ബുദ്ധിമുട്ടുകളൊന്നും കൂടാതെ എത്തിച്ചേരുകയും ചെയ്യാം. എല്ലാ സ്റ്റാളുകളിലേക്കുമുള്ള പ്രവേശനം ഉറപ്പുവരുത്താൻ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വ്യത്യസ്ത ദിശകളിലാണ് സന്ദർശനം അനുവദിക്കുക.

'വായനയാണ് ലഹരി' എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 160ൽ അധികം പ്രസാധകരിൽ നിന്നായി 256 സ്റ്റാളുകളാണ് ഒരുങ്ങുന്നത്. പുസ്തക പ്രകാശനങ്ങൾക്ക് പുറമെ പുസ്തക ചർച്ചകൾ, സെമിനാറുകൾ, കവിയരങ്ങുകൾ, കെ.എൽ.ഐ.ബി.എഫ് ടോക്ക്, സാംസ്കാരിക സന്ധ്യ എന്നിവയും പുസ്തകോത്സവത്തിന്റെ ഭാ​ഗമായി നടക്കും.


നിയമസഭയ്ക്കകത്തെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചാണ് പ്രധാന വേദി. കൂടാതെ മറ്റ് മൂന്ന് വേദികളിലും പരിപാടികൾ അരങ്ങേറും.

നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന പുസ്തകോത്സവത്തിൽ കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങളും വാങ്ങാൻ കഴിയും. പൊതുജനങ്ങൾക്ക് മലയാളം പുസ്തങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 20 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങൾക്ക് 10 ശതമാനവും കിഴിവ് ലഭിക്കും. ലൈബ്രറികൾക്കും മറ്റു സ്ഥാപനങ്ങൾക്കും നിയമസഭാ ജീവനക്കാർക്കും മലയാളം പുസ്തങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 35 ശതമാനവും ഇംഗ്ലീഷ് പുസ്തങ്ങൾക്ക് 20 ശതമാനവും കിഴിവ് ലഭിക്കും. പുസ്തകോത്സവത്തിൽ പ്രവേശനം സൗജന്യമായിരിക്കും.

പുസ്തകോത്സവത്തിനു തിളക്കം കൂട്ടാൻ സെൽഫി പോയിന്റും

നിയമസഭാ പുസ്തകോത്സവത്തിന് മാറ്റുകൂട്ടാൻ സെൽഫി പോയിന്റും വൈദ്യുത ദീപാലങ്കാരവും. നിയമസഭാ വളപ്പിൽ തന്നെ വിവിധ ഇടങ്ങളിലാണ് പൊതുജനങ്ങൾക്കായി സെൽഫി പോയിന്റ് ഒരുക്കുന്നത്. നിയമസഭാ സമുച്ചയത്തിനു മുന്നിലുള്ള ​ഗാന്ധിപ്രതിമയ്ക്ക് പുറകിലായിട്ടായിരിക്കും പ്രധാന സെൽഫി പോയിന്റ്. നിയമസഭയ്ക്കു മുൻപിലായി ജലധാരയും സ്പീക്കറുടെ ക്വാർട്ടേഴ്സിനോട് ചേർന്ന് വെള്ളച്ചാട്ടവും നിർമ്മിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിലും വെളിച്ച വിന്യാസം നടത്തും.

നിയമസഭയുടെ പ്രധാന കവാടം മുതൽ ജി കാർത്തികേയൻ ലെജിസ്ലേച്ചർ മ്യൂസിയം വരെ കേരളീയ തനിമ നിലനിർത്തിയുള്ള വൈദ്യുതുത ദീപാലങ്കാരമാണ് പുസ്തകോത്സവത്തിനായി സജ്ജീകരിക്കുന്നത്. അകത്തേക്കുള്ള പുൽത്തകിടികളും നടപ്പാതകളും മരങ്ങളും വെളിച്ചത്തിൽ മനോഹരമാക്കും. തൃശൂർ പൂരം തീം ആക്കിയാണ് വർണദീപക്കാഴ്ച ഒരുക്കുക. പഠിപ്പുര,നെറ്റിപ്പട്ടം, മുത്തുകുട, ആന തുടങ്ങിയവ ഇതിനായി ഒരുക്കും. പ്രവേശന കവാടത്തിൽ പഠിപ്പുര മാതൃകയിൽ നിർമ്മിച്ച ദീപങ്ങളാണ് കാഴ്ചക്കാരെ സ്വാ​ഗതം ചെയ്യുക. പിഡബ്ല്യുഡി ഇലക്ടിക്കൽ വിഭാ​ഗത്തിന്റെ നേതൃത്വത്തിലാണ് ഇല്യൂമിനേഷനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.