ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി

post

മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇതോടെ മകരവിളക്ക് മഹോത്സവ തീർത്ഥാടനത്തിന് തുടക്കമായി. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേൽശാന്തി പി.ജി മുരളി, ഗണപതിയെയും നാഗരാജാവിനെയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു. മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ഒ.ജി ബിജു എന്നിവർ നടതറക്കുമ്പോൾ ദർശനത്തിനെത്തിയിരുന്നു.

മണ്ഡലപൂജക്ക് ശേഷം ഡിസംബർ 27ന് ക്ഷേത്ര നട അടച്ചിരുന്നു. 30ന് രാവിലെ മുതൽ പമ്പയിൽ നിന്നും പുല്ലുമേട് വഴിയും സന്നിധാനത്തേക്ക് തീർത്ഥാടകരെത്തി തുടങ്ങിയിരുന്നു. വലിയ നടപന്തലിൽ കാത്ത് നിന്ന അയ്യപ്പഭക്തർക്ക് ഔഷധ കുടിവെള്ളവും ലഭ്യമാക്കി. ജനുവരി 15നാണ് മകരവിളക്ക്. ജനുവരി 20 വരെ തീർത്ഥാടകർക്ക് ദർശനത്തിന് അവസരം ഉണ്ടാകും. 21ന് നട അടയ്ക്കും.