നിയമസഭാ സമ്മേളനം 25 മുതൽ; ബജറ്റ് ഫെബ്രുവരി അഞ്ചിന്

post

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സഭാ സമ്മേളനം മാർച്ച് 27 വരെ ആകെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 29, 30, 31 തീയതികളിൽ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയും ഫെബ്രുവരി അഞ്ചിന് 2024- 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും നടക്കുമെന്ന് സ്പീക്കർ അറിയിച്ചു.

ഫെബ്രുവരി 6 മുതൽ 11 വരെയുള്ള തീയതികളിൽ സഭ ചേരുന്നില്ല. തുടർന്ന് ഫെബ്രുവരി 12 മുതൽ 14 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ധനാഭ്യാർത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതൽ 25 വരെയുള്ള കാലയളവിൽ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരും. ഫെബ്രുവരി 26 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ 13 ദിവസം, 2024- 25 സാമ്പത്തിക വർഷത്തെ ധനാഭ്യാർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവെച്ചിട്ടുണ്ടെന്നു സ്പീക്കർ പറഞ്ഞു.

നിലവിലുള്ള കലണ്ടർ പ്രകാരം ഗവൺമെന്റ് കാര്യത്തിനായി അഞ്ച് ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്. 2023- 24 സാമ്പത്തിക വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2024- 25 സാമ്പത്തിക വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസ്സാക്കേണ്ടതുണ്ട്. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരിമാനിക്കും.

ഓർഡിനൻസിന് പകരമായി 2024ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, എന്നിവ ഈ സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകളാണെന്ന് സ്പീക്കർ പറഞ്ഞു. 2023ലെ കേരള വെറ്റേറിനറിയും ജന്തുശാസ്ത്രവും സർവ്വകലാശാല (ഭേദഗതി) ബിൽ, 2023ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബിൽ, 2023ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബിൽ, 2023ലെ കേരള പൊതുരേഖ ബിൽ, 2024ലെ മലബാർ ഹിന്ദുമത ധർമ്മസ്ഥാപനങ്ങളും എൻഡോവ്മെന്റുകളും ബിൽ എന്നിവയാണ് പരിഗണിക്കാനിടയുള്ള മറ്റു ബില്ലുകൾ. നടപടികൾ പൂർത്തീകരിച്ച് മാർച്ച് 27ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കർ പറഞ്ഞു.