ട്രാൻസ്‌ജെൻഡർ കലോൽസവം- 'വർണ്ണപ്പകിട്ട് 2024' ഫെബ്രുവരി 17ന്

post

സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം- വർണ്ണപ്പകിട്ട് 2024ന് ഫെബ്രുവരി 17ന് തൃശ്ശൂരിൽ തിരിതെളിയും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഫെബ്രുവരി 17, 18, 19 തീയതികളിലായി തൃശ്ശൂർ ടൗൺഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നിവിടങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും. 17ന് വൈകിട്ട് നാലു മണിക്ക് വിദ്യാർത്ഥി കോർണറിൽ നിന്നാരംഭിച്ച് ടൗൺഹാളിൽ എത്തിച്ചേരുന്ന ഘോഷയാത്രക്ക് പിന്നാലെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വർണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ശ്രീ. കെ രാജൻ, ശ്രീ. കെ രാധാകൃഷ്ണൻ, ശ്രീ. പി ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഉദ്ഘാടനച്ചടങ്ങിനു ശേഷം കലാവിരുന്ന് സമ്മാനിക്കും. 18ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഏഴു വരെയും, 19ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെയുമായിരിക്കും കലാവിരുന്ന്. 19ന് വൈകിട്ട് അഞ്ചു മണിക്കാണ് സമാപനസമ്മേളനം.

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ സമൂഹത്തിനുവേണ്ടി ട്രാൻസ്‌ജെൻഡർ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്. അതിന്റെ ഭാഗമായി, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹ്യ പുന:സംയോജനത്തിന് ഉതകുന്ന വിധത്തിലാണ് വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി 'വർണ്ണപ്പകിട്ട്' എന്ന പേരിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ കലോത്സവം 2019-ൽ ആണ് ആദ്യമായി സംസ്ഥാനത്ത് ആരംഭിച്ചത്. കോവിഡ് രോഗവ്യാപനം കാരണം രണ്ടു വർഷങ്ങളിൽ നടത്താൻ സാധിക്കാതെ വന്ന വർണ്ണപ്പകിട്ട്, കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്.

ട്രാൻസ് സമൂഹത്തിന് പൊതുസമൂഹത്തിൽ കൂടുതൽ ശ്രദ്ധയും പരിഗണനയും നേടിക്കൊടുക്കുകയെന്ന ലക്ഷ്യമാണ് 'വർണ്ണപ്പകിട്ട്' ഫെസ്റ്റിലൂടെ നാം നേടിയെടുക്കുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിൽ അങ്ങനെ കൂടുതൽ ദൃശ്യതയും സ്വീകാര്യതയും ഉറപ്പു വരുത്തുവാൻ കലോത്സവം വഴി തെളിച്ചിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാ വൈദഗ്ധ്യം പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും വർണ്ണപ്പകിട്ട് ഇതിനകം തന്നെ വലിയ ഉത്തേജനമായിട്ടുണ്ട്. ആ സർഗ്ഗോർജ്ജം കൂടുതൽ വിപുലപ്പെടുത്താനും കേരളീയ സമൂഹത്തിൽ ട്രാൻസ് വ്യക്തികളുടെ ശാക്തീകരണത്തിനും വർണ്ണപ്പകിട്ട് 2024 പിന്തുണയാകും.

14 ജില്ലകളിൽ നിന്നായി വർണ്ണപ്പകിട്ടിൽ പങ്കെടുക്കാനെത്തിച്ചേരുന്ന, ഗ്രൂപ്പ്, സിംഗിൾ ഇനങ്ങൾ അവതരിപ്പിക്കുന്ന, എല്ലാ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ആദരഫലകവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കാനെത്തുന്ന ട്രാൻസ്‌ജെൻഡർ പ്രതിഭകൾക്ക് താമസം, വാഹനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നാലു രജിസ്‌ട്രേഷൻ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.

പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വർണ്ണപ്പകിട്ട്. വർണ്ണപ്പകിട്ടിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും വെള്ളവുമുൾപ്പെടയുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കി. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്ത് രണ്ട് ജെപിഎച്ച് എൻ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും രണ്ട് ആംബുലൻസും സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ രചനാപരമായ കഴിവുകൾ എല്ലാക്കാലത്തേക്കുമായി അടയാളപ്പെടുത്താൻ അവരുടെ സൃഷ്ടികളും വിവിധ ദിവസങ്ങളിലായി അരങ്ങേറുന്ന പരിപാടികളുടെ ഫോട്ടോകളും വാർത്തകളും ഉൾപ്പെടുത്തി പത്രപ്രവർത്തന വിദ്യാർത്ഥികളുടെ സഹകരണത്തോടെ സുവനീർ പുറത്തിറക്കും.