പട്ടയ വിതരണം: 429 പേർക്ക് ഭൂരേഖകൾ സ്വന്തമായി

post

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ റവന്യു വകുപ്പ് സംഘടിപ്പിച്ച പട്ടയമേളയിൽ വയനാട് ജില്ലയിലെ 429 പേര്‍ക്ക് ഭൂരേഖകള്‍ സ്വന്തമായി. എൽ.എ പട്ടയം 130, എൽ.ടി പട്ടയം 172, മിച്ചഭൂമി പട്ടയം 32, വനവകാശ രേഖ 95 എന്നിങ്ങനെയാണ് വിതരണം ചെയ്ത പട്ടയങ്ങൾ. ആറ് പട്ടയമേളകളിലായി ഇതുവരെ 4416 പട്ടയങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സർക്കാർ രൂപീകരിച്ച പട്ടയ അസംബ്ലി താലൂക്കുകളിൽ രണ്ട് ഘട്ടങ്ങളിലായി കൂടുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. പാരിസൺ എസ്റ്റേറ്റ് മിച്ച ഭൂമി ഏറ്റെടുത്ത് പട്ടയം നൽകൽ, തിരുനെല്ലി വില്ലേജിലെ നരിക്കൽ മിച്ച ഭൂമി കൈവശക്കാർക്ക് പട്ടയം നൽകൽ, അമ്പലവയൽ വില്ലേജിലെ ചീങ്ങേരി ട്രൈബൽ എക്സ്റ്റൻഷൻ സ്കീമിൽ ഉൾപ്പെട്ട കൈവശക്കാർക്ക് പട്ടയം നൽകൽ, വുഡ് ലാൻ്റ് എസ്റ്റേറ്റ് എസ്ചീറ്റ് ഭൂമി ഏറ്റെടുത്ത് പതിച്ച് നൽകൽ എന്നീ പ്രശ്നങ്ങൾ പരിഹരിച്ചു. എം.എൽഎമാരായ ഒ.ആർ കേളു, ടി.സിദ്ധീഖ്, കൽപ്പറ്റ നഗരസഭാ കൗൺസിലർ ടി മണി, ജില്ലാ കലക്ടർ ഡോ. രേണുരാജ്, തുടങ്ങിയവർ പങ്കെടുത്തു.