വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും

post

* വന മേഖലയിലെ വയലുകൾ സംരക്ഷിക്കാൻ 27 കോടിയുടെ പദ്ധതികൾ പരിഗണനയിൽ

1972ൽ നിലവിൽ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടാൻ കേരള-കർണ്ണാടക-തമിഴ്‌നാട് സർക്കാറുകൾ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ രൂപീകരിച്ച ജില്ലാതല സമിതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യ-വന്യജീവി സംഘർഷം, വെല്ലുവിളികൾ നേരിടാൻ അന്തർ സംസ്ഥാനങ്ങളുടെ നിരന്തര സഹകരണം, കൂട്ടായ പ്രവർത്തനം, സാങ്കേതിക വൈദഗ്ധ്യങ്ങൾ, വിവരങ്ങൾ എന്നിവ കൈമാറും. ഇതര സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മൃഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ട് കൂട്ടായ പ്രവർത്തിക്കുമെന്ന് അന്തർ സംസ്ഥാന സർക്കാറുകൾ അറിയിച്ചതായും മന്ത്രി പറഞ്ഞു. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാതല നിയന്ത്രണ സമിതി പ്രവർത്തിക്കും.

ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, വനം വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷി ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളായാണ് സമിതി പ്രവർത്തിക്കുക. പ്രാദേശിക തല ജാഗ്രത സമിതി ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസർമാർ, ആരോഗ്യം-കൃഷി-മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, തഹസിൽദാർ, അംഗീകൃത സന്നദ്ധ സംഘടന പ്രതിനിധികൾ ഉൾപ്പെട്ട സമിതി ജില്ലയിലെ മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാനുള്ള പ്രവർത്തികൾക്ക് നേതൃത്വം നൽകും. വന്യമൃഗ ശല്യം രൂക്ഷമല്ലാത്ത മേഖലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നിയന്തണ വിധേയമായി ഘട്ടം ഘട്ടമായി തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വന മേഖലയിലെ വയലുകൾ സംരക്ഷിക്കുന്നതിന് നബാർഡുമായി സഹകരിച്ച് 27 കോടി രൂപയുടെ പദ്ധതികൾ പരിഗണനയിൽ ആണെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു. വന മേഖലയോട് ചേർന്നുള്ള 315 ഓളം കൃഷി സ്ഥലങ്ങൾ എ.ഐ ക്യാമറ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ടെന്നും വനപാലകർക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് കൂടുതൽ പമ്പ് ആക്ഷൻ തോക്കുകളും രണ്ട് ഡ്രോൺ ക്യാമറയും മാർച്ച് അവസാനത്തോടെ ലഭ്യമാകുമെന്നും യോഗത്തിൽ അറിയിച്ചു. കൽപ്പറ്റ, മാനന്തവാടി എന്നിവടങ്ങളിൽ രണ്ട് ആർ.ആർ.ടി ടീമുകൾ പ്രവർത്തനമാരംഭിച്ചു. മനുഷ്യ-വന്യജീവി സംഘർഷത്തെ തുടർന്ന് ജില്ലയിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളിലായി ഇത്‌വരെ ലഭിച്ച അപേക്ഷകളിൽ 1.80 കോടി രൂപ നഷ്ട പരിഹാര തുക ഇനത്തിൽ കൈമാറിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.

കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ ഒ.ആർ കേളു എം.എൽ.എ, സംസ്ഥാനതല നോഡൽ ഓഫീസർ പി. പുകഴേന്തി, ജില്ലാ പോലീസ് മേധാവി ടി.നാരായണൻ, ഫോറസ്റ്റ് സ്പെഷ്യൽ ഓഫീസർ വിജയാനന്ദൻ, എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസൽ സാഗർ ഭരത്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.