സർക്കാർ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി

post

സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന നാല് ശതമാനം സംവരണത്തിൽ സഹകരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. നേരത്തെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ സഹകരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്താത്തത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.

ഭിന്നശേഷി വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങളിൽ അനുവദിച്ച നാല് ശതമാനം സംവരണമാണ് സഹകരണ സ്ഥാപനങ്ങളിലെ സമാന തസ്തികകളിൽ കൂടി ഉൾപ്പെടുത്തി ഉത്തരവ് ഭേദഗതി ചെയ്തത്. ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിസംവരണം മൂന്നിൽ നിന്നും നാലു ശതമാനമായി ഉയർത്തുകയും ഭിന്നശേഷി വിഭാഗങ്ങൾക്ക് ഇതിന് അനുയോജ്യമായ തസ്തികകൾ കണ്ടെത്തുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.