ഹൃദയത്തില്‍ ചേര്‍ത്തുവെക്കും; കൊറോണ വാര്‍ഡിലെ ആ ചിരി

post

കണ്ണൂര്‍ : രോഗികള്‍ ഞങ്ങളുടെ മുഖം കണ്ടിരുന്നില്ല. കണ്ണടയും മാസ്‌കും വെള്ളക്കുപ്പായവുമൊക്കെ (പിപിഇ കിറ്റ്) ധരിച്ചെത്തുന്ന ഡോക്ടര്‍മാരുടെ മുഖം അവര്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. പക്ഷേ ഓരോരുത്തരുടെയും കണ്ണിലെ ആശങ്കയും പ്രതീക്ഷയും ഞങ്ങള്‍ക്ക് കാണാമായിരുന്നു. മരുന്നും ചികിത്സയും നല്‍കുക മാത്രമല്ല, അവരുടെ പ്രതീക്ഷ കെട്ടുപോകാതെ കാത്തുസൂക്ഷിക്കേണ്ടതും ഞങ്ങളുടെ കടമയായിരുന്നു. കൊവിഡിനെ അതിജയിക്കാനുളള പോരാട്ടത്തില്‍ ഈ ആത്മവിശ്വസം ഏറെ പ്രധാനവുമായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി കഴിഞ്ഞ് ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്ന ഡോക്ടര്‍ അഞ്ജു ആരുഷ് കൊറോണ വാര്‍ഡിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.

പലര്‍ക്കും ക്വാറന്റൈന്‍ എന്നത് ചിന്തിക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. അതിന്റെ അസ്വസ്ഥതകേളാടെയാണ് പലരും വാര്‍ഡിലെത്തിയത്. ഇവരെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ മാനസികമായി പ്രാപ്തരാക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു. ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്കൊപ്പം നഴ്സുമാരും ഇതിനായി കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. എങ്കിലും ഏറെപ്പേരും പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് സഹകരിച്ചു. ഏറ്റവുമടുത്ത ബന്ധുവിനോടെന്നപോലെ അവരുടെ കാര്യങ്ങള്‍ പങ്കുവെച്ചു. അതില്‍ വേദനകളും പ്രതീക്ഷകളും ആശങ്കകളും എല്ലാം ഉണ്ടായിരുന്നു. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഞങ്ങളുടെ മുഖത്തേക്ക് അവര്‍ പ്രതീക്ഷയോടെയാണ് നോക്കിയിരുന്നത്.

'അന്ന് രാവിലെ റൗണ്ട്സിന്  പോയതാണ്. കൂടെ നഴ്‌സും ഉണ്ട്. അയാള്‍ക്ക് ജോലി ദുബായിലാണ്. പ്രസവത്തിനു ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ ഉണ്ടാകും എന്ന് ഭാര്യയ്ക്ക് വാക്കുകൊടുത്തതായിരുന്നു. ആ വാക്ക് പാലിക്കാന്‍ ഓടി എത്തിയതാണ്. പക്ഷേ ചെറിയ പനിയുള്ളതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലേക്ക് എത്തി. സ്വാബ് റിസള്‍ട്ട് ആദ്യം പോസിറ്റീവ് ആയിരുന്നു. രണ്ടാമത്തേത് നെഗറ്റീവ് ആയി. ഇനി ഒരെണ്ണം കൂടി നെഗറ്റീവ് ആയാലെ ഡിസ്ചാര്‍ജ് ആകൂ. അടുത്തത് നെഗറ്റീവ് ആകുമെടോ, അപ്പൊ വീട്ടില്‍ പോകാം എന്നു പറഞ്ഞു സമാധാനിപ്പിച്ചു. 'എനിക്ക് ഇന്നലെ ഒരു കുഞ്ഞ് ജനിച്ചു ഡോക്ടറേ', ഏറ്റവും അടുത്ത ഒരു ബന്ധുവിനോടെന്ന പോലെ അയാള്‍ പറഞ്ഞു. ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇതുവരെ കണ്ടിട്ടില്ലാത്ത ഞങ്ങളോട് നിറഞ്ഞ ചിരിയോടെ അയാള്‍ പറയുമ്പോള്‍ നമ്മള്‍ അവരുടെ ആരൊക്കെയോ ആയ പോലെ. ഞാന്‍ ചിരിച്ചത് അയാള്‍ കണ്ടിട്ടുണ്ടാവില്ല, കാരണം മാസ്‌കിനുള്ളിലെ ചിരി എങ്ങനെ കാണാനാണ്. പക്ഷേ അയാളുടെ ആ സന്തോഷവും ചിരിയും ഞങ്ങള്‍ മനസ്സിനോട് ചേര്‍ത്ത് വെക്കുന്നു. കാരണം ഞങ്ങള്‍ക്കത് വിലമതിക്കാനാവാത്ത കൃതജ്ഞതയാണ്. ഓരോ രോഗിയും രോഗമുക്തി നേടി ആശുപത്രി വിട്ടുപോകുന്ന നിമിഷം പ്രകടിപ്പിക്കുന്ന സന്തോഷമാണ് ഞങ്ങളുടെ പ്രയത്നത്തിനുള്ള അംഗീകാരം. അതിനായാണ് ഓരോ നിമിഷവും ഞങ്ങള്‍ കാത്തിരിക്കുന്നത്. ക്വാറന്റൈനില്‍ അടുത്ത ഡ്യൂട്ടിക്കുള്ള ഊര്‍ജം സംഭരിക്കുകയാണ് ഡോ. അഞ്ജു. കൊവിഡ് 19 എന്ന മഹാമാരിയെ തുരത്താനുള്ള പോരാട്ടത്തില്‍ കൂടുതല്‍ കരുത്തോടെ വീണ്ടും ചേരാന്‍.