കോവിഡ്-19 സ്ഥിരീകരിച്ചത് 19 പേര്‍ക്ക്

post

16 പേര്‍ രോഗമുക്തി നേടി;

ചികിത്സയിലുള്ളത് 117 പേര്‍;

ഇതുവരെ രോഗമുക്തി നേടിയവര്‍ 307

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ വിദേശത്തു നിന്നും 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്നതാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേരും ദുബായില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയിലുള്ള ഒരാള്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്നതാണ്. പാലക്കാട്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍, പാലക്കാട് ജില്ലയിലുള്ള ഓരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 16 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയിലെ 7 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടേയും (ഒരാള്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്നത്) കോഴിക്കോട് ജില്ലയിലെ 4 പേരുടേയും (2 കണ്ണൂര്‍ സ്വദേശികള്‍) തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 307 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 117 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 102 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 20,252 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,449 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.