ജില്ലയില്‍ നിന്ന് നാല് , ആറ് തീയതികളില്‍ അതിഥി തൊഴിലാളികള്‍ക്കായി ട്രെയിന്‍ സൗകര്യം

post

ആലപ്പുഴ: ജില്ലയില്‍നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി ഈ മാസം നാല് ,ആറ് തീയതികളില്‍  ട്രയിന്‍ സൗകര്യമുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള  പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാല്‍, ജില്ലാ കളുൃലക്ടൈര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിഥി തൊഴിലാളികള്‍ക്കായി നാലാം തീയതി ബീഹാറിലേ ക്കും ആറാം തീയതി ഒറീസയിലേക്കുമാണ് ഓരോ ട്രെയിനുകള്‍ പുറപ്പെടുക. ജില്ലയില്‍ 19000 ത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് നിലവിലെ കണക്ക്. വിദേശത്തുനിന്നും മടങ്ങുന്നവരും  അന്യസംസ്ഥാനത്ത്  പെട്ടുപോയി മടങ്ങുന്ന മലയാളികളും  ജില്ലയില്‍ തിരിച്ചെത്തുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.

പ്രാഥമിക കണക്ക് പ്രകാരം വിദേശത്തുനിന്നും മടങ്ങുന്ന ജില്ലക്കാരുടെ പ്രതീക്ഷിത എണ്ണം 18908 ആണ് . അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍  7433 പേര്‍  ഉണ്ടാകുമെന്ന് പ്രാഥമികമായി കണക്കാക്കുന്നു. അങ്ങനെ ആകെ 26 341 പേര്‍ ജില്ലയിലേക്ക് എത്തും.

വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതിനും ചികിത്സയ്ക്കുമായി മെഡിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോകോള്‍ തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു.  ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഒരു ജില്ലാതല കമ്മിറ്റിക്ക് രൂപം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷയായ കമ്മിറ്റിയില്‍ ഒരു ഇന്റന്‍സിവിസ്റ്റ്, അനസ്തീഷ്യോളജിസ്റ്റ്, പള്‍മനോളജിസ്റ്റ് ,സീനിയര്‍ ഫിസിഷ്യന്‍ , എന്‍. എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരെ കൂടാതെ ഒരു വിദഗ്ദ്ധ അംഗവും അടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ കര്‍ത്ത ആയിരിക്കും വിദഗ്ധ അംഗം.

പുറത്തു നിന്നു വരുന്നവരെ ആവശ്യമെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ താമസിപ്പിക്കും. ഇതിനായി നിലവില്‍  7650 ബെഡ്ഡുകള്‍ കണ്ടെത്തിയിട്ടുണ്ട് . ഇതിലുപരി കൂടുതല്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടായാല്‍ 20684 ബെഡ് ഒരുക്കാനുള്ള   കെട്ടിടങ്ങളും ഹാളുകളും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

വരുന്നവരെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കും. രോഗ ലക്ഷണം ഉള്ളവരെ കോവിഡ്  ആശുപത്രികളിലേക്ക് മാറ്റും . മറ്റുള്ളവരെ നിരീക്ഷണത്തില്‍ വയ്ക്കും.  ഇങ്ങനെ എത്തിച്ചേര്‍ന്നവര്‍ വീടുകളില്‍ തന്നെ ക്വാറന്റെ നില്‍ കഴിയുന്നു  എന്ന് ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

റോഡിലും നടപ്പാതയിലും അനധികൃതമായി നടത്തുന്ന കച്ചവടം  ഒഴിപ്പിക്കാനും കേസെടുക്കാനും മന്ത്രി നിര്‍ദേശം നല്കി.