നാവിക സേനയുടെ കപ്പലില്‍ കൊച്ചിയിലെത്തിയ ഗര്‍ഭിണിയായ ഇരവിപേരൂര്‍ സ്വദേശിനി പ്രസവിച്ചു

post

പത്തനംതിട്ട : മാലദ്വീപില്‍ നിന്നു നാവിക സേനയുടെ കപ്പലില്‍ കൊച്ചിയിലെത്തിയ ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിക്കുന്നു. മാലദ്വീപില്‍ നഴ്സാണ് ഇരവിപേരൂരില്‍ നിന്നുള്ള യുവതി. മാതൃദിനത്തിലെ സന്തോഷകരമായ അനുഭവം പങ്കുവയ്ക്കുന്നതായി വീണാ ജോര്‍ജ് എംഎല്‍എയാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

വീണാ ജോര്‍ജ് എംഎല്‍എയുടെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ നിന്നും:

രാവിലെ 9.30ന് ആണ് കപ്പല്‍ രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് കൊച്ചി തീരത്തെത്തിയത്. യാത്രക്കാര്‍ പുറത്തിറങ്ങാന്‍ വൈകുന്നതു കണ്ട് ഭാര്യയെ കാത്ത് പുറത്ത് നില്‍ക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവ് എന്നെ വിളിച്ചു. ശബ്ദത്തില്‍ ആശങ്ക  നിറഞ്ഞിരുന്നു.  ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്. അസ്വസ്ഥതയുണ്ട്.

കപ്പലില്‍ വച്ച് ചെറിയ അസ്വസ്ഥത തോന്നിയപ്പോള്‍ ഹെലികോപ്ടറില്‍ കരയിലെത്തിക്കാന്‍ ഒരുങ്ങിയിരുന്നു. അടിയന്തിരമായി കപ്പലില്‍ നിന്നിറക്കി ആശുപത്രിയില്‍ കൊണ്ടു പോകണം. എറണാകുളം കളക്ടറെ വിവരം അറിയിച്ചു. ആദ്യം കാണിച്ച താലൂക്ക് ആശുപത്രിയില്‍ നിന്നും ഇപ്പോഴുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും നല്ല രീതിയില്‍ സഹകരണമുണ്ടായി. ആശുപത്രിയിലെ മാനേജര്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള സൗമ്യയാണ് അല്‍പം മുന്‍പ് സന്താഷ വാര്‍ത്ത അറിയിച്ചത്. തൊട്ടുപിന്നാലെ യുവാവും വിളിച്ചു.

  വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തെ കാത്തിരിപ്പിനു  ശേഷമാണ് ദമ്പതികള്‍ക്കു കുഞ്ഞ് പിറക്കുന്നത്. എത്രത്തോളം ആശങ്കയോടെയാണ് ദമ്പതികള്‍ ഈ ദിവസങ്ങളില്‍ കഴിഞ്ഞിട്ടുണ്ടാവുക! കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു-എംഎല്‍എ ഫേയ്സ്ബുക്കില്‍ കുറിച്ചു.