ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ്; 35 പേര്‍ക്ക് രോഗമുക്തി

post

കണ്ണൂര്‍ : ജില്ലയില്‍  അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ (ആഗസ്ത് 1) കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കം മൂലം രണ്ട് പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ, ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 35 പേര്‍ കൂടി രോഗമുക്തി നേടി.

ബെംഗളൂരുവില്‍ നിന്ന് ജൂലൈ 28ന് എത്തിയ പിണറായി സ്വദേശി 40കാരന്‍, 29ന് എത്തിയ ചിറ്റാരിപറമ്പ് സ്വദേശി 21കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍. തൃപ്പങ്ങോട്ടൂര്‍ സ്വദേശി 20കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷനിലെ തിലാന്നൂര്‍ സ്വദേശി 26കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് അയ്യന്‍കുന്ന് സ്വദേശി (ഇപ്പോള്‍ പരിയാരത്ത് താമസം) 36കാരിയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തക.

ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1386 ആയി. ഇവരില്‍ 925 പേര്‍ ഇതിനകം രോഗമുക്തരായി ആശുപത്രി വിട്ടു. 35 പേര്‍ ഇന്നലെയാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 34കാരന്‍, പാനൂര്‍ സ്വദേശികളായ 25കാരന്‍, 52കാരന്‍, തലശ്ശേരി സ്വദേശി 39കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ 21കാരന്‍, 20കാരന്‍, 14കാരന്‍, ആര്‍മി ആശുപത്രിയിലും, ആര്‍മി സിഎഫ്എല്‍ടിസിയിലും, കേന്ദ്രീയ വിദ്യാലയത്തിലുമായി ചികിത്സയിലായിരുന്ന 28 ഡിഎസ്സി ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഇന്നലെ ആശുപത്രി വിട്ടത്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9825 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 103 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 152 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 11 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 13 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 10 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 92 പേരും  വീടുകളില്‍ 9418 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 30598 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 29304 എണ്ണത്തിന്റെ ഫലം വന്നു. 1294 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.