തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതിയും കുറ്റങ്ങളും തടയാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി

post

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി പ്രവൃത്തികള്‍, കുറ്റങ്ങള്‍ എന്നിവ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍:

മതപരമോ വംശീയമോ ജാതീയമോ സാമുദായികമോ ഭാഷാപരമോ ആയ വിദ്വേഷ പരാമര്‍ശങ്ങള്‍ കുറ്റകരമാണ്. ദൈവങ്ങളുടെയോ ആരാധനാ മൂര്‍ത്തികളുടെയോ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഡയറി, കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യരുത്. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നത് ദൈവീകമായ അപ്രീതിക്ക് കാരണമാകും എന്ന് ഭീഷണിപ്പെടുത്തി വോട്ട് തേടുകയോ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്.

രാഷ്ട്രിയ പര്‍ട്ടികളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ തിരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയാന്‍ പാടില്ല. എന്നാല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂര്‍ കാലയളവില്‍ പൊതുയോഗങ്ങള്‍ പാടില്ല.

സര്‍ക്കാര്‍ ജീവനക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരോ സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യതക്കുവേണ്ടിയോ തിരഞ്ഞെടുപ്പ്/പോളിംഗ് ഏജന്റുമാരായോ പ്രവര്‍ത്തിക്കരുത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയോ വോട്ട് ചെയ്യുന്നതിനെ സ്വാധീനിക്കാനോ പാടില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഏജന്റുമാരും വോട്ടിംഗിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതാണ്.

പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനില്‍ വച്ചോ പരിസര പ്രദേശങ്ങളിലോ വോട്ട് പിടിക്കുകയോ പ്രചരണം നടത്താനോ പാടില്ല. വോട്ട് ചെയ്യാനെത്തുന്നവരെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ പാടില്ല. പ്രിസൈഡിംഗ് ഓഫീസറുടെ നിയമാനുസൃത നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുത്. തിരഞ്ഞെടുപ്പില്‍  നിയമവിരുദ്ധമായി വാഹനങ്ങള്‍  വാടകയ്ക്ക് എടുക്കുകയോ ഉപയോഗിക്കുകയോ  ചെയ്യരുത്.

തിരഞ്ഞെടുപ്പിന്റെ ക്രമമായ നടത്തിപ്പിനെ തടസപ്പെടുത്തുന്ന പ്രവൃത്തികള്‍ കുറ്റകരമാണ്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയോ വോട്ട് ചെയ്യാന്‍ പോകുന്നതിന് തടസം നില്‍ക്കാനോ പാടില്ല. നാമനിര്‍ദ്ദേശ പത്രികകള്‍, പോസ്റ്റല്‍ ബാലറ്റുകള്‍, വോട്ടിംഗ് യന്ത്രങ്ങള്‍ എന്നിവ വിരൂപമാക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. വോട്ടര്‍മാരെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതില്‍ സ്വാധീനിക്കുകയോ, ഒന്നില്‍കൂടുതല്‍ തവണ വോട്ട് രേഖപ്പെടുത്തുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. മേല്‍പ്പറഞ്ഞ തിരഞ്ഞെടുപ്പ് കുറ്റങ്ങള്‍ നടത്തിയതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ട വരണാധികാരി/ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീഴ്ച കൂടാതെ അധികാരികളെ വിവരമറിയിക്കേണ്ടതാണ്.