കോവിഡ് വാക്‌സിനേഷന് വിപുല സജ്ജീകരണങ്ങള്‍ : മന്ത്രി കെ. കെ. ശൈലജ

post

*ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍

*ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയില്‍

*ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള സജ്ജീകരണം

തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങളുണ്ടാകും.  

  എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങള്‍ (12). തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം.  ബാക്കി ജില്ലകളില്‍ 9 വീതവും. സര്‍ക്കാര്‍ മേഖലയിലെ അലോപ്പതിആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തും. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് വാക്‌സിന്‍ നല്‍കും.

ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സജ്ജീകരണങ്ങള്‍.

  ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ജില്ലാതല ചുമതല.  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുടങ്ങും.  വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.  കോള്‍ഡ് സ്റ്റോറേജ് ശൃംഖല പൂര്‍ണസജ്ജമാണ്.  കേടുപാട് സംഭവിച്ചാല്‍ പകരം സംവിധാനവും ഏര്‍പ്പെടുത്തും.  ജില്ലാ, ബ്ലോക്ക് തലത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നു.  വാക്‌സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,68,685 പേരും സ്വകാര്യ മേഖലയിലെ 1,89,889 പേരും.

സംസ്ഥാനത്ത് 52 കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായി ഡ്രൈ റണ്‍ നടത്തി. അതു പൂര്‍ണ വിജയമാക്കിയ ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.

മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ആര്‍.പി.എച്ച്. ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 300ലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രീത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ദീപ് എന്നിവരും പങ്കെടുത്തു.