അക്ഷരമുത്തശ്ശിക്ക് നാടിന്റെ ആദരം

post

കോട്ടയം: നൂറ്റിനാലാം വയസില്‍ സാക്ഷരത മിഷന്റെ മികവുത്സവം പരീക്ഷയെഴുതി വിജയിച്ച സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പഠിതാവ് തിരുവഞ്ചൂര്‍ തട്ടാംപറമ്പില്‍ കുട്ടിയമ്മ കോന്തിക്ക് ജില്ലയുടെ ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കുട്ടിയമ്മയുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച്, ഫലകം നല്‍കിയാണ് ആദരിച്ചത്. 

സാക്ഷര ജില്ലയ്ക്ക് അഭിമാനമാണ് അക്ഷര മുത്തശ്ശിയുടെ നേട്ടമെന്ന് നിര്‍മ്മല ജിമ്മി പറഞ്ഞു. കുട്ടിയമ്മയെ പഠനത്തിലേക്ക് തിരിച്ചുവിട്ട സാക്ഷരതാ പ്രേരക് രഹന ജോണിനെയും ചടങ്ങില്‍ ആദരിച്ചു. രണ്ടര മാസം കൊണ്ടാണ് കുട്ടിയമ്മ പഠനം പൂര്‍ത്തിയാക്കി നാലാം ക്ലാസ് പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത നേടിയത്. 100 ല്‍ 89 മാര്‍ക്ക് നേടി മികച്ച വിജയമാണ് മുത്തശ്ശി നേടിയത്. 

സാക്ഷരതാ പഠനത്തിന് ശേഷം പത്രവായനയും പഴയ സിനിമാഗാനങ്ങള്‍ എഴുതലുമാണ് കുട്ടിയമ്മയുടെ പ്രധാന വിനോദങ്ങള്‍. കുട്ടിയമ്മയുടെ അഞ്ചുമക്കളില്‍ രണ്ടു പേര്‍ മരിച്ചു. മൂത്ത മകന്‍ ടി.കെ. ഗോപാലനൊപ്പം തിരുവഞ്ചൂരാണ് ഇപ്പോള്‍ താമസം. 13 കൊച്ചുമക്കളുണ്ട്. അഞ്ചു തലമുറയെയും കുട്ടിയമ്മ കണ്ടു കഴിഞ്ഞു. കേള്‍വിക്കുറവൊഴിച്ചാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.