മൂന്ന് മാസം കൊണ്ട് 10. 54 ലക്ഷം രൂപ വരുമാനം; സൂപ്പർ ഹിറ്റായി റസ്റ്റ് ഹൗസുകള്‍
കോട്ടയം: പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകളിലൂടെ കോട്ടയം ജില്ലയിൽ ലഭിച്ചത് 10. 54 ലക്ഷം രൂപയുടെ വരുമാനം. കഴിഞ്ഞ നവംബര്‍ ഒന്നു മുതലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി റസ്റ്റ് ഹൗസുകളില്‍ താമസിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുങ്ങിയത്. മൂന്ന് മാസത്തിനകം ജില്ലയിലെ റസ്റ്റ് ഹൗസുകളില്‍ നിന്ന് 10,54,038 രൂപ വരുമാനം നേടാനായതായി പൊതുമരാമത്ത് ബില്‍ഡിംഗ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിത മാത്യു പറഞ്ഞു. നവംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്.
കോവിഡ് കാലത്തെ അപേക്ഷിച്ച് പതിന്‍മടങ്ങ് വര്‍ദ്ധനവാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമാരംഭിച്ചപ്പോള്‍ ഉണ്ടായത്. . കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളില്‍ പൊതുജനങ്ങള്‍ക്ക് താമസസൗകര്യം അനുവദിച്ചിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു താമസസൗകര്യമുണ്ടായിരുന്നത്. ഇതും വരുമാനം കുറയുന്നതിനിടയാക്കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതുമാണ് വരുമാന വര്‍ദ്ധനവിന് കാരണമായത് .
ഏറ്റവും കൂടുതല്‍ വരുമാനമുള്ളത് കോട്ടയം റസ്റ്റ് ഹൗസിനാണ് 259 ഓണ്‍ലൈന്‍ ബുക്കിംഗും 222 കൗണ്ടര്‍ ബുക്കിംഗും ഉള്‍പ്പെടെ 481 ബുക്കിംഗുകളില്‍ നിന്നായി 3,63,571 രൂപയാണ് വരുമാനം ലഭിച്ചത്. ചങ്ങനാശേരി റസ്റ്റ് ഹൗസില്‍ നിന്ന് 1,14,368 രൂപയും പാലാ, അരുണാപുരം, വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന് 4,53,894 രൂപയും കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ നിന്ന് 1,22,205 രൂപയുമാണ് ലഭിച്ചത്.
ജില്ലയിൽ പത്ത് റസ്റ്റ് ഹൗസുകളാണുള്ളത്. ഇതിൽ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, അരുണാപുരം, കടുത്തുരുത്തി റസ്റ്റ് ഹൗസുകള്‍ ഒന്നാം ഗ്രേഡിലും പാലാ, ഈരാറ്റുപേട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവ രണ്ടാം ഗ്രേഡിലുമാണ് ഉള്‍പ്പെടുന്നത്. ഒന്നാം ഗ്രേഡിലുളള എസി ഇല്ലാത്ത ഡബിള്‍ മുറികള്‍ക്ക് 600 രൂപയും എ.സി മുറികള്‍ക്ക് 1000രൂപയും സ്യൂട്ട് റൂമിന് 1500 രൂപയും എ. സി സ്യൂട്ടിന് 2000 രൂപയുമാണ് വാടക. രണ്ടാം ഗ്രേഡിലുളള എ.സി ഇല്ലാത്ത മുറികള്‍ക്ക് 400 രൂപയും എസി മുറികള്‍ക്ക് 750 രൂപയും സ്യൂട്ട് റൂമിന് 1000 രൂപയും എ.സി സ്യൂട്ടിന് 2000 രൂപയുമാണ് വാടക. വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാനുള്ള ഇടങ്ങളായി മാറുകയാണ് ജില്ലയിലെ റസ്റ്റ് ഹൗസുകള്‍. ഓണ്‍ലൈന്‍ ബുക്കിംഗിന് സാധിക്കാത്തവര്‍ക്ക് ബുക്ക് അറ്റ് കൗണ്ടർ സൗകര്യവുമുണ്ട്.