കുരുന്നു കൈകളില്‍ ഇനി സുരക്ഷയും ഭദ്രം

post

കൊല്ലം : ദുരന്തമുഖങ്ങളില്‍ നമുക്ക് കൈത്താങ്ങാകാന്‍ ഇനി വിദ്യാര്‍ത്ഥികളും. സേഫ് കൊല്ലം പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക്പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കുന്നതോടെ ഏത് ആപത്ഘട്ടങ്ങളിലും നമുക്ക് സഹായമായി ഓടിയെത്താന്‍ മുന്‍ നിരയില്‍ ഇനി കുട്ടികളും ഉണ്ടാവും.ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരേ ദിവസമാണ് പരിശീലനം നല്‍കുക. ജൂണ്‍ മാസത്തിലെ അവസാന പ്രവര്‍ത്തി ദിവസങ്ങളില്‍ ഒന്ന് ഇതിനായി തിരഞ്ഞെടുക്കും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. 

ജില്ലയിലെ വിവിധ ആശുപത്രികളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഇവര്‍ വഴിയാണ് വിദ്യാര്‍ഥികളിലേക്കും പ്രഥമ ശുശ്രൂഷയുടെ പാഠങ്ങള്‍ എത്തുക. 60 വിദ്യാര്‍ഥികള്‍ക്ക് ഒരു പരിശീലകന്‍ എന്ന നിലയില്‍ രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനാണ്ആലോചിക്കുന്നത്. മൂന്നു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇവരിലൂടെ പ്രഥമ ശുശ്രൂഷയുടെ പരിശീലനം നേടും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളില്‍ വിദ്യാര്‍ഥികള്‍ വഴി ശക്തമായ ഇടപെടല്‍ നടത്താന്‍ പരിശീലന പരിപാടി വഴി സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ട്രാക്ക്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, ഐ എം എ, പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.