ഫ്‌ളോട്ടിംഗ് കൃഷിരീതിയുമായി ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം

post



* ബന്ദിയും നെല്ലും ഇനി വെള്ളത്തിനുമുകളില്‍ വളരും


വെള്ളത്തിനു മുകളില്‍ കൃഷി ഒരുക്കുന്ന ഫ്‌ലോട്ടിങ് കൃഷിരീതിയുമായി ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം. പെരിയാറിലും, ഫാമിലെ മത്സ്യ കുളങ്ങളിലുമാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ഫ്‌ലോട്ടിങ് കൃഷിക്ക് തുടക്കമെന്നോണം ആദ്യഘട്ടത്തില്‍ പൊക്കാളിയും, ബന്ദിയുമാണ് നട്ടിരിക്കുന്നത്.


മുളകള്‍ കൊണ്ടുള്ള പുറം ചട്ട ഉണ്ടാക്കി പോള കൊണ്ട് തടമൊരുക്കിയാണ് വെള്ളത്തിന് മുകളില്‍ കൃഷിചെയ്യുന്നത്. തടത്തില്‍ മണ്ണും വൈക്കോലും ചേര്‍ന്ന നടീല്‍ മിശ്രിതത്തിലാണ് തൈകള്‍ നടുന്നത്. ആദ്യ പരീക്ഷണമായി വെള്ളം ഏറ്റവും ആവശ്യമുള്ള പൊക്കാളി നെല്ലാണ് ഈ രീതിയില്‍ നട്ടത്. പെരിയാറില്‍ വെള്ളത്തിന് മുകളില്‍ ഒരുക്കിയ തടത്തിലാണ് പൊക്കാളി ഞാറുകള്‍ പറിച്ച് നട്ടിരിക്കുന്നത്. ഫാമിലെ മത്സ്യ കുളങ്ങളിലും ബന്ദി തൈകള്‍ ഇത്തരത്തില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്.


വിളകള്‍ക്കും മത്സ്യങ്ങള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന കൃഷി രീതിയാണിത്. വെള്ളത്തില്‍ കൃഷി ചെയ്യുന്നതിലൂടെ നെല്ല് പോലുള്ള വിളകള്‍ക്ക് ആവശ്യത്തിന് വെള്ളവും, മത്സ്യ കുളങ്ങളില്‍ കൃഷി ചെയ്യുന്നത് വഴി മത്സ്യങ്ങള്‍ക്ക് ഭക്ഷണവും, മത്സ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ചെടികള്‍ക്ക് വളവും ലഭിക്കുന്നു. ഒരു ചട്ടയില്‍ നാലു തവണ വരെ കൃഷി ചെയ്യാന്‍ കഴിയും.


ആലപ്പുഴ വേമ്പനാട്ട് കായലില്‍ ആദ്യമായി ഫ്‌ലോട്ടിങ് കൃഷിരീതി പരീക്ഷിച്ച സുജിത്ത് സാമി നികര്‍ത്തില്‍ നിന്ന് നേരിട്ട് കൃഷിരീതി പഠിച്ചാണ് ആലുവ വിത്തുല്പാദന കേന്ദ്രം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലിസിമോള്‍ ജെ വടക്കൂട്ട് ഇവിടെയും ഫ്‌ളോട്ടിംഗ് കൃഷി ആരംഭിച്ചത്. ഈ രീതി

കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ലിസിമോള്‍ ജെ വടക്കൂട്ട് പറയുന്നു. ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഫാമില്‍ നടക്കുന്നത്. ഒഴുകുന്ന പൂന്തോട്ടവും കൃഷിയിടവും കൂടുതല്‍ വിനോദസഞ്ചാരികളെ ഫാമിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.